തിരുവനന്തപുരം: ഇന്റേണൽ മാർക്കിന്റെ പേരിൽ സംസ്ഥാനത്തെ കോളജുകളിൽ പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി റിപ്പോർട്ട്. ക്യാംപസുകളിലെ ലിംഗ നീതിയെ കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കോളജുകളിലെ വനിതാ സെല്ലുകൾ സുതാര്യമായല്ല പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
സർവകലാശാലകളിൽ പിഎച്ച്ഡി ഗൈഡുമാർ, കോളജ് അധ്യാപകർ എന്നിവരിൽ നിന്നും പലയിടത്തും വിദ്യാർഥിനികൾക്ക് ലൈംഗികപീഡനം നേരിടേണ്ടി വരുന്നുവെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഇന്റേണൽ മാർക്കിന്റെ പേരിലാണ് ചൂഷണം നടക്കുന്നത്. വിദ്യാർഥിനികൾ കൂടി ഉൾപ്പെടുന്ന നിരീക്ഷണ സമിതികളെ നിയോഗിച്ച് ഇത് നിയന്ത്രിക്കണമെന്ന് സമിതി ശുപാർശ ചെയ്തു. വിദ്യാർഥിനികളെ സംരക്ഷിക്കാനെന്ന പേരിൽ പലപ്പോഴും സദാചാര പൊലീസിങാണ് നടക്കുന്നതെന്ന് സമിതി അധ്യക്ഷ പ്രൊഫ. മീനാക്ഷി ഗോപിനാഥ് പറഞ്ഞു.
പെൺകുട്ടികളെന്ന പേരിലുള്ള അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും ജൻഡർ ഓഡിറ്റിങ് നടത്തണമെന്നുമുള്ള ശുപാർശകളടങ്ങിയ റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് കൈമാറും