അഞ്ചാംതവണയും പുടിൻ ; റഷ്യന്‍ പ്രസിഡന്റായി അധികാരമേറ്റു

മോസ്‌കോ: അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് അധികാരം ഏറ്റ് വ്ളാഡിമിര്‍ പുതിന്‍. മോസ്‌കോയിലെ ഗ്രാന്‍ഡ് ക്രെംലിന്‍ പാലസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിലാണ് 71-വയസ്സുകാരനായ പുതിന്‍ വീണ്ടും അധികാരം ഏറ്റെടുത്തത്. മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പുതിന്‍ റെക്കോര്‍ഡ് വിജയമാണ് നേടിയത്. 87.8% വോട്ട് നേടിയാണ് പുതിന്‍ വിജയിച്ചത്. കാല്‍ നൂറ്റണ്ടോളം റഷ്യന്‍ ഭരണാധികാരിയായി തുടര്‍ന്ന പുതിന് ഇനി 2030 വരെ ഭരണത്തിലിരിക്കാം. 2022-ലെ യുക്രൈന്‍ അധിനിവേശത്തിനു പിന്നാലെ പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് വലിയ എതിര്‍പ്പുകള്‍ റഷ്യ നേരിടുന്നതിനിടെയാണ് പുതിന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനം കൈയ്യാളുന്നത്.

തനിക്കും ഭരണകൂടത്തിനുമെതിരേ ശബ്ദിച്ചവരെയെല്ലാം ഉന്മൂലനംചെയ്തുകൊണ്ടാണ് പുതിന്‍ അധികാരത്തില്‍ തുടരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പുതിന്റെ പ്രധാന രാഷ്ടീയ എതിരാളിയായിരുന്ന അലക്സി നവല്‍നിയുടെ ദുരൂഹമരണം. മറ്റ് പ്രധാന വിമര്‍ശകരെല്ലാം നാടുകടത്തപ്പെടുകയോ തടങ്കലിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.