ഔദ്യോഗിക സന്ദര്‍ശനത്തിനായി കിം ജോങ് ഉന്‍ റഷ്യയില്‍; പുടിനുമായി കൂടിക്കാഴ്ച ഇന്ന്

റഷ്യ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യയിലെത്തി. റഷ്യയുമായുള്ള ആയുധ ഇടപാടില്‍ നിന്ന് പിന്മാറണമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് പിന്തള്ളിയാണ് കിം ജോങ് ഉനിന്റെ റഷ്യ സന്ദര്‍ശനം. യുക്രെയ്ന്‍ യുദ്ധത്തില്‍ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി കിം ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഉത്തരകൊറിയന്‍ തലസ്ഥാനമായ പോങ്യാങ്ങില്‍നിന്ന് ഞായറാഴ്ച്ച വൈകിട്ട് ട്രെയിന്‍ മാര്‍ഗമാണ് കിം മോസ്‌കോയിലെത്തിയത്. സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കിമ്മിനൊപ്പം ഉണ്ടെന്ന് കെസിഎന്‍എ റിപ്പോര്‍ട്ട്. ഔദ്യോഗിക സന്ദര്‍ശനത്തിനായി കിം എത്തുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ഇന്ന് തന്നെ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കുമെന്നാണ് കരുതുന്നത്. പോങ്യാങ്ങില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് കിം തന്റെ കവചിത ട്രെയിനില്‍ നിന്ന് കൈവീശി കാണിക്കുന്ന ഫോട്ടോകള്‍ ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പങ്കുവച്ചു.

യുക്രെയ്‌നിനെതിരെ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ മോസ്‌കോയ്ക്ക് ആയുധങ്ങള്‍ നല്‍കാന്‍ പോങ്യാങ് പദ്ധതിയിടുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് കിമ്മിന്റെ റഷ്യ സന്ദര്‍ശനം. കിമ്മിന്റെ റഷ്യയിലേക്കുള്ള യാത്രയും പുടിനുമായുള്ള കൂടിക്കാഴ്ചയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ളതാകുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

അതേസമയം, ഇരുരാജ്യങ്ങളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ആയുധ ഇടപാട് അമേരിക്കയുടെ ഉപരോധത്തിന് കാരണമായേക്കാമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഉത്തരകൊറിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ റഷ്യ പദ്ധതിയിടുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഉത്തരകൊറിയയില്‍ നിന്ന് റഷ്യയിലേക്ക് ആയുധങ്ങള്‍ കൈമാറുന്നത് ഒന്നിലധികം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ ലംഘനമാകുമെന്ന് ഇരുരാജ്യങ്ങളെയും ഓര്‍മിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. എന്നാല്‍ ആയുധ കൈമാറ്റമെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യയും ഉത്തരകൊറിയയും തള്ളിക്കളഞ്ഞിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.