ജോലിതേടിപ്പോയ യുവാക്കൾ ഉക്രൈൻ, റഷ്യ യുദ്ധമുഖത്ത്! പിന്നിൽ മനുഷ്യക്കടത്ത് ശൃംഖല, ഏഴിടത്ത് സിബിഐ റെയ്ഡ്

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് റഷ്യ-യുക്രൈൻ യുദ്ധത്തിൽ പോരാടാൻ കടത്തിയതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യുവാക്കളെ വിദേശത്തേക്ക് അയക്കുന്ന മനുഷ്യക്കടത്ത് ശൃംഖല കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസി നടപടി തുടങ്ങി. ഡൽഹി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുരൈ, ചെന്നൈ എന്നീ ഏഴ് നഗരങ്ങളിലെ പത്തിലധികം സ്ഥലങ്ങളിൽ സിബിഐ തിരച്ചിൽ നടത്തി.

ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് റഷ്യ-യുക്രൈൻ യുദ്ധമേഖലയിലേക്ക് യുവാക്കളെ നിയമിക്കുകയോ അയയ്‌ക്കുകയോ ചെയ്‌തുവെന്ന ആരോപണത്തിൽ വിവിധ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജൻ്റുമാർക്കുമെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. ഇതുവരെ, യുവാക്കളെ വിദേശത്തേക്ക് അയച്ച 35 സംഭവങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് തെളിയിക്കുന്ന രേഖകളും ലാപ്‌ടോപ്പുകൾ, മൊബൈലുകൾ, ഡെസ്‌ക്‌ടോപ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് രേഖകളും 50 ലക്ഷം രൂപയും അന്വേഷണ ഏജൻസി പിടിച്ചെടുത്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നായി സിബിഐ കസ്റ്റഡിയിലെടുത്തു.

© 2024 Live Kerala News. All Rights Reserved.