കേരളം ഉള്‍പ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങള്‍ വിവേചനം നേരിടുന്നു; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കേരളത്തോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേരളം ഉള്‍പ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നം. സര്‍ക്കാര്‍ ശ്രമം പരാജയങ്ങള്‍ മറക്കാനാണ്. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നുവെന്നും മോദി ഭരണത്തില്‍ നേട്ടം ഉണ്ടായത് മുതലാളിമാര്‍ക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാര്‍ട്ടികളും പങ്കെടുക്കുന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനില്‍ക്കുന്നതിനിടെയാണ് ഖാര്‍ഗെയുടെ പ്രതികരണം. കേന്ദ്ര നയങ്ങള്‍ക്ക് എതിരായ പ്രതിഷേധത്തെ ദേശീയ തലത്തിലെ പ്രതിപക്ഷ പ്രതിഷേധമാക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം. കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. ജന്ദര്‍മന്തറിലാണ് കേരളത്തിന്റെ ധര്‍ണ നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎല്‍എമാരും സമരത്തില്‍ അണിചേരുന്നുണ്ട്. കേരളത്തിന് മൂന്ന് തരത്തില്‍ കുറവുകള്‍ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷന്റെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിന്റെ വിഹിതം കുത്തനെ കുറയുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.