ടെൽ അവീവ്: ഇസ്രയേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യോമാക്രമണത്തിനൊപ്പം ഗാസയിൽ കര ആക്രമണവും നടത്തി തിരിച്ചടി ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേൽ. ഇസ്രായേൽ സൈന്യം തെക്കൻ ഇസ്രായേലിൽ തങ്ങളുടെ അംഗങ്ങളെ അണിനിരത്തിയിരിക്കുന്നതായാണ് പുതിയ റിപ്പോർട്ട്. കനത്ത സൈനിക സജ്ജീകരണങ്ങൾക്കൊപ്പം കൂടുതൽ കരുതൽ സേനാംഗങ്ങളെയും വിളിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന്റെയും ഗാസയിലെ പ്രതികാര വ്യോമാക്രമണത്തിന്റെയും സംയുക്ത മരണസംഖ്യ ഇതുവരെ 3,000 കവിഞ്ഞു.
ഗാസയുമായി അതിർത്തി പങ്കിടുന്ന തെക്കൻ ഇസ്രായേലിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഗാസയിലെ ഖിസാൻ-അൻ-നജ്ജാർ പരിസരത്തുള്ള ഹമാസ് സൈനിക കമാൻഡറായിരുന്ന മുഹമ്മദ് ഡീഫിന്റെ പിതാവിന്റെ വീടിന് നേരെയാണ് ഇസ്രായേൽ ഒറ്റരാത്രികൊണ്ട് വ്യോമാക്രമണം നടത്തിയത്. പലസ്തീൻ സംഘം ആക്രമണം ആരംഭിച്ചതിന് ശേഷം നിരവധി കൊലപാതകങ്ങൾ നടന്ന ഗാസ അതിർത്തി പ്രദേശങ്ങൾ ഹമാസ് ഭീകരരിൽ നിന്ന് തങ്ങളുടെ സൈന്യം തിരിച്ചുപിടിച്ചതായി ഇസ്രായേൽ പ്രഖ്യാപിച്ചു. മേഖലയിലെ പല പ്രദേശങ്ങളുടെയും റോഡുകളുടെയും നിയന്ത്രണം ഇസ്രായേൽ സൈന്യം ഏറ്റെടുത്തു.