ഗസ്സയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് നയം മാറ്റേണ്ടിവരും; ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

സ്സയിലെ വെടിനിര്‍ത്തലില്‍ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഗസ്സയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ അമേരിക്കന്‍ നയത്തില്‍ മാറ്റമുണ്ടാകുമെന്ന് ഇസ്രായേലിന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഗസ്സയില്‍ സഹായമെത്തിക്കുന്ന മാനുഷിക പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്. മാനുഷിക പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മേല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ സമ്മര്‍ദമുണ്ടായിരുന്നു.

ഇസ്രേയിലിനുള്ള ആയുധ സഹായം അമേരിക്ക നിര്‍ത്തിവയ്ക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖര്‍ ജോ ബൈഡനോട് ആവശ്യപ്പെടുന്ന നിലയുമുണ്ടായി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് അരമണിക്കൂറോളം നേരം ടെലിഫോണില്‍ സംസാരിച്ചാണ് ബൈഡന്‍ അമേരിക്കയുടെ നിലപാടറിയിച്ചത്. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലുണ്ടാകണം, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള കരാറുകളില്‍ അടിയന്തരമായി തീര്‍പ്പുണ്ടാക്കണം, ഗസ്സയില്‍ സഹായമെത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണം, ഗസ്സയിലെ മാനുഷിക ദുരിതങ്ങള്‍ കുറയ്ക്കണം തുടങ്ങിയ കാര്യങ്ങളാണ് ബൈഡന്‍ ഇസ്രയേലിനോട് കടുപ്പിച്ച് പറഞ്ഞത്.

ഗസ്സയിലെ പൗരന്മാരോടുള്ള സമീപനം മാറ്റിയില്ലെങ്കില്‍ ഇസ്രയേല്‍ വിഷയത്തിലെ നയം അമേരിക്കയ്ക്ക് പുനപരിശോധിക്കേണ്ടി വരുമെന്നാണ് ബൈഡന്‍ നല്‍കിയ മുന്നറിയിപ്പ്.

© 2024 Live Kerala News. All Rights Reserved.