ഗാസയില്‍ വെടിനിർത്തലിന് പ്രമേയം പാസാക്കി യുഎന്‍ രക്ഷാ സമിതി, വിട്ടുനിന്ന് അമേരിക്ക

സ്രയേല്‍ ആക്രമണം രൂക്ഷമായി തുടരുന്ന ഗാസയില്‍ വെടിനിർത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കി ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) രക്ഷാ സമിതി. ഉപാധികളില്ലാതെ ബന്ധികളെ മോചിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് സമിതി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നത്.

പ്രമേയത്തെ വീറ്റൊ ചെയ്യാതെ അമേരിക്ക വിട്ടുനിന്നതോടെ 15 അംഗ സമിതിയിലെ 14 പേരുടേയും പിന്തുണയോടെയാണ് പ്രമേയം പാസായത്. അമേരിക്ക വിട്ടുനിന്നത് ഇസ്രയേലുമായുള്ള വർധിച്ചുവരുന്ന ഭിന്നതമൂലമാണെന്ന വിലയിരുത്തലുകളുമുണ്ട്.

അതേസമയം, വെടിനിർത്തലിലും ബന്ധികളെ മോചിപ്പിക്കുന്നതും സംബന്ധിച്ച് അമേരിക്ക മുന്‍നിലപാട് ഉപേക്ഷിച്ചതായി അറിയിച്ചുകൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന പുറത്തിറക്കി. ”ഖേദകരമെന്ന് പറയട്ടെ, അമേരിക്ക പുതിയ പ്രമേയത്തെ വീറ്റൊ ചെയ്തില്ല,” പ്രസ്താവനയില്‍ പറയുന്നു. ഇസ്രയേല്‍ പ്രതിനിധികളും അമേരിക്കന്‍ ഉദ്യോഗസ്ഥരും തമ്മില്‍ വാഷിങ്ടണില്‍ ഈ വാരം നടക്കാനിരിക്കുന്ന ചർച്ചകള്‍ റദ്ദാക്കാന്‍ നെതന്യാഹും തീരുമാനിച്ചു. ഹമാസ് ബന്ദികളെ തടവിലാക്കിയതിനാല്‍ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി അറിയിച്ചു.

യുഎന്നിലെ പലസ്തീന്റെ പ്രതിനിധിയായ റിയാദ് മന്‍സൂർ പ്രമേയത്തെ സ്വാഗതം ചെയ്തു. ”ഈ സമിതിക്ക് വെടിനിർത്തല്‍ ആവശ്യപ്പെടാനായി ആറ് മാസം ആവശ്യമായി വന്നു, ഒരുലക്ഷത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെടേണ്ടി വന്നു, 20 ലക്ഷത്തിലധികം പേർ പലായനം ചെയ്യേണ്ടി വന്നു,” റിയാദ് മന്‍സൂർ പറഞ്ഞു.

വെടിനിർത്തല്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രമേയങ്ങളെ അമേരിക്ക നേരത്തെ എതിർക്കുകയും തെറ്റായ തീരുമാനമായിരിക്കുമെന്ന് വിലയിരുത്തകയും ചെയ്തിരുന്നു. പ്രമേയം പാസാകാന്‍ അനുവദിച്ചതുകൊണ്ട് തങ്ങളുടെ നിലപാടുകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ സമിതി വക്താവ് ജോണ്‍ കിർബി വ്യക്തമാക്കി. വെടിനിർത്തലിനെ പിന്തുണച്ചെങ്കിലും ഹമാസിന്റെ നടപടികളെ അപലപിക്കാത്തതിനാല്‍ അനുകൂലമായി വോട്ട് ചെയ്തില്ലെന്നും കിർബി വിശദീകരിച്ചു.

© 2024 Live Kerala News. All Rights Reserved.