വനിത ബിൽ ലോക്സഭയിൽ; പട്ടിക വിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക്

കേന്ദ്രസർക്കാർ വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും.

ബില്ലിൽ പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് ബിഎസ് പി നേതാവ് മായാവതി പറഞ്ഞു. ബില്ലിനെ പിന്തുണക്കുന്നുവെന്നും മായാവതി വ്യക്തമാക്കി. 33ന് പകരം 50 % സംവരണം നിയമസഭകളിലും ലോക്സഭയിലും ഏർപ്പെടുത്തതിനെ കുറിച്ച് സർക്കാർ ആലോചിക്കണമെന്നും മായാവതി പറഞ്ഞു.

അതേ സമയം രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാര്‍ലമെന്‍റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേള്ളനത്തിൽ സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭ നടപടികള്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു.പുതിയ പാർലമെൻ്റ് നിർമ്മാണത്തിൽ പ്രധാനമന്ത്രിയെ സ്പീക്കർ അഭിനന്ദിച്ചു. പ്രധാനമന്ത്രി തുടര്‍ന്ന് ലോക്സഭയില്‍ സംസാരിച്ചു. ചരിത്രപരമായ തീരുമാനം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.