മുഖ്യമന്ത്രി എത്ര ‘ക്രൂരൻ’ എന്ന് വരുത്തിത്തീർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം : മുഖ്യമന്ത്രി എത്ര ക്രൂരൻ എന്ന് വരുത്തിത്തീർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സർക്കാരിനെതിരെ ഒന്നുംപറയാൻ കിട്ടാത്തവരാണ് രാഷ്ട്രീയ അജൻഡയായി പ്രചരണം നടത്തുന്നത്. നിലവാരം താഴ്‌ന്ന ഏർപ്പാടാണ് നാട്ടിൽ നടക്കുന്നത്. മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

‘‘മുഖ്യമന്ത്രി എത്ര ക്രൂരൻ, ഈ സർക്കാർ എന്തൊരു ക്രൂരതകാട്ടുന്ന സർക്കാരാണ് എന്നു തോന്നുന്ന പ്രചരണമാണ് ഇവിടെ നടക്കുന്നത്. ആ കേസ് പിൻവലിക്കണമെന്ന നിലപാട് മുഖ്യമന്ത്രി തന്നെ സ്വീകരിച്ചു. മുഖ്യമന്ത്രി അത് പറയണമെങ്കിൽ ആ കേസെടുത്തത് ശരിയല്ലെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടെന്നത് മനസ്സിലാക്കണം. എന്നാലിവിടെ അത് ആരും പറഞ്ഞു പോകുന്നില്ല. കോൺഗ്രസ് നേതാക്കളും അത് മിണ്ടുന്നില്ല. കേരളത്തിൽ ഒരു ദിവസം ശരാശരി ആയിരത്തോളം കേസുകളെടുക്കുന്നുണ്ട്. ഇതൊക്കെ ആഭ്യന്തരവകുപ്പ് മന്ത്രി അറിഞ്ഞിട്ടാണോ? ഇനി എതെങ്കിലും മന്ത്രിയുമായി ബന്ധപ്പെട്ടുള്ള പരിപാടിയുമായി ബന്ധപ്പെട്ട് കേസ് വരുന്നതും മന്ത്രി അറിഞ്ഞല്ലല്ലോ. മൈക്കുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും ബോധപൂർവം തിരിച്ചുവിടാനുള്ള നിലവാരം താഴ്‌ന്ന ഏർപ്പാടാണ് നാട്ടിൽ നടക്കുന്നത് ഇതിന് പിന്നിൽ രാഷ്ട്രീയ അജൻഡയുണ്ട്. എന്തും മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും പ്രചരിപ്പിക്കാൻ കരാറെടുത്തവരാണ് ഇതിന് പിന്നിൽ’’– മുഹമ്മദ് റിയാസ് പറഞ്ഞു.

മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതിനു പിന്നാലെ മൈക്ക് സെറ്റ് പൊലീസ് തിരിച്ചു നൽകിയിരുന്നു. തുടർനടപടികള്‍ വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. മൈക്ക് പരിശോധന രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലായിരുന്നു നടപടി. ഉമ്മന്‍ ചാണ്ടി അനുസ്‍മരണത്തിന് മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണു പൊലീസ് കേസെടുത്തത്.

© 2024 Live Kerala News. All Rights Reserved.