ബമാക്കോ: മാലിയിൽ തീവ്രവാദികളുടെ ഭീകരാക്രമണത്തിൽ സൈനികർക്ക് ദാരുണാന്ത്യം. 42 മാലിയൻ സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്നലെ, ടെസ്സിറ്റിലെ മാലി സൈനിക ക്യാമ്പിന് നേരെയാണ് ഭീകരരുടെ ആക്രമണം നടന്നത്. വാഹനത്തിൽ ആയുധമായി എത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘം സൈനികർക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ട 48 പേർക്ക് പുറമേ 22 സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു
പരിക്കേറ്റവരിൽ ചിലരുടെ നില വളരെ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രേറ്റർ സഹാറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഭാഗമാണ് ഭീകരാക്രമണം നടത്തിയിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരങ്ങൾ. മാലിയിൽ അടുത്തകാലത്ത് ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്. കഴിഞ്ഞ മാസം, ഇവർക്ക് നേരെ അൽ ഖ്വൈദ ഭീകരർ ആക്രമണം നടത്തിയിരുന്നു.