പരീക്ഷകള്‍ ബഹിഷ്‌കരിച്ച്‌ ഹിജാബ് വിലക്കിനെതിരെ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ പെട്ടു ;പുനഃപരീക്ഷയ്ക്ക് അവസരം നല്‍കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍.

പരീക്ഷകള്‍ ബഹിഷ്‌കരിച്ച്‌ ഹിജാബ് വിലക്കിനെതിരെ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ പെട്ടു ;പുനഃപരീക്ഷയ്ക്ക് അവസരം നല്‍കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍.

മംഗളൂരു: പരീക്ഷകള്‍ ബഹിഷ്‌കരിച്ച്‌ ഹിജാബ് വിലക്കിനെതിരെ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപരീക്ഷയ്ക്ക് അവസരം നല്‍കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍.

ഇതോടെ നിരവധി വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായി. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ഹിജാബ് വിലക്കിനെതിരെ സമരം നടത്തിയ വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. ഈ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ രണ്ടാമതൊരു അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയത് അംഗീകരിച്ച്‌ ഹൈക്കോടതിവിധിയുണ്ടായതോടെ പല വിദ്യാര്‍ത്ഥികളും കോടതിയുടെ ഇടക്കാല ഉത്തരവിനെ എതിര്‍ക്കുകയും പരീക്ഷകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

ഹിജാബ് ധരിക്കാന്‍ അനുവദിച്ചാല്‍ മാത്രമേ പരീക്ഷയ്ക്ക് ഹാജരാകൂ എന്നായിരുന്നു സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ നിലപാട്. എന്നാല്‍ ഭാവിയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ പ്രാക്ടിക്കല്‍ പരീക്ഷ ബഹിഷ്‌കരിച്ച പെണ്‍കുട്ടികള്‍ക്ക് ഇതേ പരീക്ഷ ഇനി എഴുതാന്‍ അനുവദിച്ചാല്‍ മറ്റ് ചില വിദ്യാര്‍ഥികള്‍ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് പരീക്ഷ ആവശ്യപ്പെടുമെന്ന് നാഗേഷ് പറഞ്ഞു. അതുകൊണ്ട് ഇത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പി.യു വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് 30 മാര്‍ക്കും തിയറിക്ക് പരമാവധി 70 മാര്‍ക്കുമുണ്ട്. വരാനിരിക്കുന്ന വാര്‍ഷിക പരീക്ഷയില്‍, പ്രായോഗിക പരീക്ഷകള്‍ ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 70 മാര്‍ക്ക് നേടാനുള്ള അവസരമുള്ള തിയറി പേപ്പറുകള്‍ മാത്രമേ എഴുതാന്‍ കഴിയൂ. തിയറി പരീക്ഷയിലും പങ്കെടുത്തില്ലെങ്കില്‍ അവര്‍ക്ക് ഒരു വര്‍ഷത്തെ വിദ്യാഭ്യാസം നഷ്ടമാകും. ഇപ്പോള്‍ ഹിജാബ് സംബന്ധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.