ഒമിക്രോണ്‍ അപകടകാരിയല്ല;ചെറിയ പേശീവേദന, തൊണ്ടവേദന,വരണ്ട ചുമ എന്നിവ ലക്ഷണങ്ങള്‍; ഡോക്ടര്‍ പറയുന്നത് ഇങ്ങനെ

പ്രിട്ടോറിയ:കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിയിലാണ് ലോകം മുഴുവന്‍. ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലാണ്.ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകള്‍ ഉയരുന്നതിനൊപ്പം ലോകമെമ്പാടും ആശങ്കയും കുതിച്ചു കയറുകയാണ്. ഒമിക്രോണ്‍ വൈറസ് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്ന് പുതിയ വൈറസ് ഭീഷണി ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ആംഗെലിക് കൂറ്റ്‌സീ പറയുന്നത്. കഴിഞ്ഞ 10 ദിവസമായി തന്റെ കീഴില്‍ ചികിത്സയിലുള്ള 30 ഓളം രോഗികള്‍ക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും ഇതില്‍ പലരും ആശുപത്രി കിടക്കാതെ പൂര്‍ണ രോഗമുക്തി നേടിയെന്നും അദ്ദേഹം എഎഫ്പി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.ചെറിയ പേശീവേദന, തൊണ്ടവേദന,വരണ്ട ചുമ എന്നില മാത്രമാണ് അവര്‍ക്കുണ്ടായതെന്ന് ഡോക്ടര്‍ പറഞ്ഞു.ഈ മാസം 18നാണ് ഡെല്‍റ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിന്റെ സാന്നിധ്യത്തെപ്പറ്റി കൂറ്റ്‌സി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി1.1.529 എന്ന വൈറസാണെന്ന് ഈ മാസം 25ന് സ്ഥിരീകരിച്ചത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. പലയിടത്തും വ്യോമഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കി. ഭയമല്ല, ജാഗ്രതയാണ് കോവിഡ് നേരിടാന്‍ ആപ്തമെന്ന സന്ദേശം നമ്മള്‍ ഇതിനകം തിരിച്ചറിഞ്ഞതാണ്. പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞ ഗവേഷകരും അതുതന്നെയാണ് പറയുന്നത്.ജാഗ്രതയുടെ ഭാഗമായി ഇന്ത്യയും കരുതലെടുത്തു കഴിഞ്ഞു. വിദേശത്തുനിന്നെത്തുന്നവര്‍ 7 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണ് കേരള സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവായാല്‍ ജനിതക ശ്രേണീകരണത്തിനു സാംപിള്‍ അയയ്ക്കണമെന്ന കേന്ദ്ര നിര്‍ദേശവും വന്നു.

© 2024 Live Kerala News. All Rights Reserved.