ഒമിക്രോണ്‍ വ്യാപനം; ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തരുതെന്ന് പ്രസിഡന്റ് സിറില്‍ റാമഫോസ;വിവിധ രാജ്യങ്ങളിൽ യാത്രാനിയന്ത്രണം

ജൊഹാനസ്ബര്‍ഗ്:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതന്റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തുന്ന രീതിയില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ. ദക്ഷിണാഫ്രിക്കയയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നും ഈ നടപടി ജി 20 ഉച്ചകോടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും സിറില്‍ റാമഫോസ പറഞ്ഞു. ഒമിക്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 18 രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിനെതിരെയാണ് പ്രതികരണം.വകഭേദം എത്രയും വേഗം കണ്ടെത്തിയതിന് ശാസ്ത്രസാങ്കേതികവിദ്യയെ പ്രശംസിക്കുകയാണ് വേണ്ടതെന്നും, ശിക്ഷിക്കുകയല്ലയെന്നും പറഞ്ഞു. അതേസമയം ഒമിക്രോണ്‍ വകഭേദം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയട്ടുണ്ട്. ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഇറ്റലി, ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡ്സില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ മൂന്ന് പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസിന്‍ന്റെ പ്രഭവ കേന്ദ്രമായ ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ രാഷ്ട്രങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.അമേരിക്കക്കും ബ്രിട്ടനും പിന്നാലെ ഇറാന്‍, ബ്രസീല്‍, കാനഡ, തായ്‌ലന്‍ഡ്, ഇസ്രയേല്‍, തുര്‍ക്കി, സ്വിറ്റ്‌സര്‍ലന്‍ഡ്, ശ്രീലങ്ക, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളും യാത്രാ വിലക്കേര്‍പ്പെടുത്തി. ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ഏഴോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ജി.സി.സി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.