ചണ്ഡീഗഡ്: ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് പഞ്ച്ഗുള സിബിഐ കോടതി. ശിക്ഷ 28ാം തിയ്യതി വിധിക്കും. ബലാത്സംഗ കേസില്‍ പ്രത്യക്ഷമായ തെളിവുകള്‍ ഗുര്‍മീത് റാമിനെതിരെയുണ്ടെന്ന് കോടതി. 2002ല്‍ അനുയായിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലാണ് സ്വയം പ്രഖ്യാപിത ആത്മീയ ഗുരു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.15 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധിവന്നത്. 2.30 ന് കോടതി വിധി കേള്‍ക്കാന്‍ 100 കാറുകളുടെ അകമ്പടിയിലാണ് ഗുര്‍മീത് റാം റഹീം കോടതിയിലേക്ക് എത്തിയത്. കോടതി പരിസരത്ത് അനുയായികളെ നിറച്ചായിരുന്നു കോടതിയെ ‘ഭയപ്പെടുത്താനുള്ള’ ആള്‍ദൈവത്തിന്റെ ശ്രമം.
കലാപ ഭീതിയിലാണ് പഞ്ചാബും ഹരിയാനയും. വിധി പ്രസ്താവം റഹീമിനെതിരായാല്‍ അനുയായികള്‍ കലാപമുണ്ടാക്കുമെന്ന ഭീതിയില്‍ പൊലീസും, ബിഎസ്എഫ് ജവാന്മാരും കനത്ത സുരക്ഷയാണ് നേരത്തെ തന്നെ പ്രദേശത്ത് ഒരുക്കിയിരിന്നത്. വിധി എതിരായതിനാല്‍ ജാഗ്രതയിലാണ് സംസ്ഥാനങ്ങള്‍.
ആശ്രമത്തില്‍ വെച്ച് രണ്ട് സന്യാസികളെ ഗുര്‍മീത് സിങ് ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് കോടതി വിധി ഇന്ന് വരാനിരിക്കുന്നത്. 2002ലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസ് സിബിഐ ഏറ്റെടുക്കുന്നത്. ബലാത്സംഗ കേസിനു പുറമേ കൊലപാതകം വൃഷണച്ഛേദം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കേസുകളില്‍ പ്രതിയും കുറ്റാരോപിതനുമാണ് ഗുര്‍മീത് റാം റഹീം.
2002ല്‍ മാധ്യമ പ്രവര്‍ത്തകനായ രാം ചന്ദര്‍ ചത്രപതിയെ കൊലപ്പെടുത്തി എന്ന കേസില്‍ വിചാരണ നേരിടുന്നയാളാണ് ഗൂര്‍മീത് റാം റഹീം.ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീമിനെതിരായ റിപ്പോര്‍ട്ട് പത്രത്തില്‍ പ്രസിദ്ധപ്പെടുത്തി മാസങ്ങള്‍ക്കുള്ളിലാണ് രാം ചന്ദര്‍ ചത്രപതി കൊല്ലപ്പെട്ടത്. പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന ഈ കൊലപാത കേസില്‍ ഗുര്‍മീത് ഇപ്പോള്‍ വിചാരണ നേരിടുന്നുണ്ട്. 2002 ഒക്ടോബര്‍ 24നാണ് രാം ചന്ദര്‍ ചത്രപതി കൊല്ലപ്പെടുന്നത്. കേസില്‍ അദ്ദേഹത്തിന്റെ മകന്‍ അന്‍ഷുല്‍ ഇപ്പോഴും നിയമയുദ്ധത്തിലാണ്. 2002ല്‍ തന്നെ ദേര ആശ്രമത്തെിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തേക്ക് എത്തിച്ച ആശ്രമവാസി രഞ്ജിത്ത് സിങ്ങിന്റെ മരണത്തിലും കുറ്റാരോപിതനാണ് രാം രഹീം.