ബെംഗളൂരു: അശ്ലീല വീഡിയോ വിവാദത്തിന് പിന്നാലെ കർണാടകയിലെ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണക്കെതിരെ പീഡന പരാതിയും. ഹാസൻ ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയും ഇപ്പോഴത്തെ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയും പിതാവ് രേവണ്ണയും പലതവണ പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിൽ നൽകിയിരിക്കുന്ന പരാതി. പ്രജ്വലിന്റെ ഭാര്യയുടെ ബന്ധുവായ യുവതിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ രാജ്യം വിട്ടു. മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ.
വീട്ടിൽ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വൽ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു. ഹൊലെനരസിപൂർ പൊലീസിലാണ് യുവതി പരാതി നൽകിയത്. പരാതി കിട്ടിയതിന് പിന്നാലെ പൊലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രജ്വലിനെതിരെ അശ്ലീല വീഡിയോ വിവാദം കത്തി പടരുന്നതിനിടെയാണ് പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസിൽ പരാതി നൽകുന്നത്.