പുതുവൈപ്പ് സമരം: കസ്റ്റഡിയിലെടുത്ത സ്ത്രീകളോടും പൊലീസ് ക്രൂരത; പ്രാഥമികാവശ്യങ്ങള്‍ നിഷേധിക്കുന്നതായി പരാതി; തിരുവനന്തപുരത്തേക്ക് ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതി

പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തവരോടും പൊലീസിന്റെ ക്രൂരത തുടരുന്നു. സ്ത്രീകള്‍ അടക്കമുളള പ്രതിഷേധക്കാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്നതായിട്ടാണ് പരാതി. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനിലുളള ശുചിമുറി ഉപയോഗിക്കാന്‍ പൊലീസുകാര്‍ അനുമതി നല്‍കിയില്ല. ഇന്നലെ സമരത്തിനിടെ 122 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 87പേര്‍ സ്ത്രീകളാണ്. അറസ്റ്റിലായ 74 പേരെ കളമശേരി എആര്‍ ക്യാംപിലേക്കും 48 പേരെ മുനമ്പം പൊലീസ് സ്റ്റേഷനിലുമാണ് എത്തിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുകേസുകള്‍ ഇവര്‍ക്കെതിരെ ഞാറക്കല്‍ പൊലീസ് ചാര്‍ജ് ചെയ്തിരുന്നു.

ഐഒസി പദ്ധതി കവാടത്തിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്. ആദ്യത്തെ കേസില്‍ സമരസമിതി നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 300 പേരും രണ്ടാമത്തെ കേസില്‍ 70 പേരുമാണ് പ്രതിസ്ഥാനത്തുളളത്. ജാമ്യം വേണ്ടെന്ന നിലപാടാണ് അറസ്റ്റിലായ വൃദ്ധരും സ്ത്രീകളും അടക്കമുളളവര്‍ കൈക്കൊണ്ടത്. വെളളിയാഴ്ച നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ രേഖാമൂലമായ ഉറപ്പ് ലഭിച്ചശേഷമെ ജാമ്യം എടുക്കുവെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്തേക്ക് പോകില്ലെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. ഒരുവട്ടം തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചകളില്‍ നിഷേധാത്മക നിലപാട് എടുക്കുകയും വെളളിയാഴ്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വഴി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതി തീരുമാനിച്ചതെന്നും ചെയര്‍മാന്‍ എം.ബി ജയഘോഷ് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.