സംസ്ഥാനത്ത് കനത്ത മഴ; കാസര്‍ക്കോട്ട് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കര്‍ക്കിടകത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് കനത്ത മഴ. കര്‍ക്കിടകം ആരംഭിച്ചപ്പോള്‍ മുതല്‍തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇതേനിലയില്‍ 22 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പ്രഫഷണല്‍ കോളജുകളുള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്.

കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ 23വരെ സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കടല്‍ത്തീരങ്ങളിലും മലയോരമേഖലകളിലും സന്ദര്‍!ശകരെ നിയന്ത്രിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

എന്നാല്‍ ദിവസം മുഴുവനും മഴ പെയ്തിട്ടും കേരളത്തില്‍ ആവശ്യമായ അളവില്‍ മഴ ലഭിച്ചിട്ടില്ല. ഇതുവരെ 32 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലാണ് കാലവര്‍ഷം ഏറ്റവും കുറഞ്ഞത്. സംസ്ഥാനത്താകെ ജൂണ്‍ ഒന്നു മുതല്‍ ജൂലൈ പകുതിവരെ 1033 മില്ലീമീറ്റര്‍ മഴയാണ് കിട്ടേണ്ടത്. ഇത്തവണ പെയ്തതാകട്ടെ വെറും 703 മില്ലീ മീറ്ററും.

കര്‍ക്കിടക മാസത്തിലെങ്കിലും നല്ല മഴകിട്ടും എന്ന പ്രതീക്ഷയിലാണെങ്കിലും, പൊതുവെ മണ്‍സൂണ്‍ മഴ കുറഞ്ഞേക്കുമെന്ന പ്രവചനമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്.

© 2024 Live Kerala News. All Rights Reserved.