ശിക്ഷാ ഇളവിനുള്ള ജയില്‍വകുപ്പിന്റെ പട്ടികയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും; പട്ടികയില്‍ ടിപി കേസിലെ 11 പ്രതികളും മുഹമ്മദ് നിസാമും

തിരുവനന്തപുരം: ജയില്‍പുള്ളികള്‍ക്കുള്ള ശിക്ഷാ ഇളവിനായി സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും ചന്ദ്രബോസ് വധക്കേസ് പ്രതികളും . വിവരാവകാശ നിയമപ്രകാരം ജയില്‍ വകുപ്പില്‍നിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ടിപി കേസിലെ 11 പ്രതികളായ കൊടി സുനി, കെ.സി.രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാര്‍, രജീഷ് മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുടെ പേരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ നല്‍കിയ ഈ പട്ടിക ഗവര്‍ണര്‍ പി.സദാശിവം തിരികെ അയയ്ക്കുകയായിരുന്നു. ടിപി കേസ് പ്രതികളെ കൂടാതെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, കല്ലുവാതുക്കല്‍ കേസിലെ മണിച്ചന്‍, ഗുണ്ടാ നേതാവ് ഓംപ്രകാശ്, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ എന്നിവരുടെ പേരും പട്ടികയില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു. 2016 ല്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണു പ്രത്യേക ശിക്ഷായിളവ് ഉദ്ദേശിച്ചിരുന്നത്. ഇതനുസരിച്ച് മൂവായിരത്തോളം തടവുകാരില്‍ 2262 പേര്‍ക്ക് ശിക്ഷായിളവ് നല്‍കണമെന്ന് കാണിച്ച് ജയില്‍വകുപ്പ് 2016 ഒക്ടോബര്‍ 17ന് സര്‍ക്കാരിന് പ്രോപ്പസല്‍ സമര്‍പ്പിച്ചു.തുടര്‍ന്ന് ഈ ലിസ്റ്റ് പരിശോധിക്കാന്‍ ആഭ്യന്തര അഡീഷനല്‍ സെക്രട്ടറി ഷീലാറാണി ചെയര്‍പേഴ്‌സണായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി പരിശോധിച്ച് അര്‍ഹരെന്ന് കണ്ടത്തെിയ 1850 തടവുകാരെ വിട്ടയക്കാനുളള ശുപാര്‍ശയാണ് ഗവര്‍ണര്‍ക്ക് കൈമാറുന്നത്. എന്നാല്‍ ഇതില്‍ 150 പേരൊഴികെ മറ്റാരെയും വിട്ടയക്കാന്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് കഴിയില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പട്ടിക തിരിച്ചയക്കുകയായിരുന്നു. പട്ടികയിലുള്ളവരുടെ പേര് ഗവര്‍ണ്ണറുടെ ഓഫീസ് പരസ്യമാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവരാവകാശ നിയമപ്രകാരം പട്ടിക പുറത്തുവന്നത്.

© 2024 Live Kerala News. All Rights Reserved.