അന്നും ഇന്നും തനിക്ക് ഒരു വാക്കേയുള്ളൂ… അത് അച്ഛന്റെ വാക്കാണ്; അച്ഛന്‍ പറഞ്ഞതുകൊണ്ട് മാത്രം പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും മാറിനില്‍ക്കുന്നു: ലക്ഷ്മി നായര്‍

തിരുവനന്തപുരം:അച്ഛന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ലക്ഷ്മി നായര്‍. അന്നും ഇന്നും തനിക്ക് ഒരു വാക്കേയുള്ളൂ. അത് അച്ഛന്റെ വാക്കാണ്. പ്രിന്‍സിപ്പല്‍ സ്ഥാനം വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പോകില്ലെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി.സമരം ചെയ്ത കുട്ടികള്‍ക്കു തന്നെ വേണ്ടെങ്കിലും കോളജിലെ എല്ലാ കുട്ടികളുടെയും ഭാവി തനിക്കു പ്രധാനമാണ്. അതുകൂടി കണക്കിലെടുത്താണ് മാറി നില്‍ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ചില അതിരുവിട്ട സ്വാതന്ത്ര്യങ്ങള്‍ തടയാന്‍ ഞാന്‍ ശ്രമിച്ചതു ശരിയാണ്. ഇനി ആ സ്വാതന്ത്ര്യം കൂടി കുട്ടികള്‍ അനുഭവിക്കുന്നെങ്കില്‍ അനുഭവിച്ചോട്ടെ.’1200 കുട്ടികളില്‍ 200 പേരുടെ ആവശ്യം കണക്കിലെടുത്താന്‍ ഞാന്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. സമരം ചെയ്ത കുട്ടികളോട് ഒരു വാക്ക്, എന്റെ സാന്നിധ്യമാണു നിങ്ങള്‍ക്ക് ഏറ്റവും വലിയ പ്രശ്‌നമെങ്കില്‍ ഇനി അതുണ്ടാകില്ല.’ എന്നു പറഞ്ഞ ലക്ഷ്മി നായര്‍ വിദേശത്തുള്ള മകള്‍ക്കൊപ്പം കുറച്ചുദിവസം ചിലവിടണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്ക്. നല്ലതിനു വേണ്ടിയുള്ള നിയമങ്ങള്‍ ക്യാംപസില്‍ വേണ്ടെങ്കില്‍ വേണ്ട. ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതില്‍ 80% സുതാര്യതയുണ്ടായിരുന്നു. മാസംതോറും ഹാജര്‍ പ്രസിദ്ധീകരിച്ചില്ലെന്നതു ശരിതന്നെ. എന്നാല്‍ മൂന്നുമാസം കൂടുമ്പോള്‍ പ്രസിദ്ധീകരിച്ചിരുന്നു. പുന്നന്‍ റോഡിലെ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് സെന്ററിന്റെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കണോ എന്നു തീരുമാനിച്ചിട്ടില്ല.ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും ലക്ഷ്മി നായര്‍ നിഷേധിച്ചു. സര്‍ക്കാര്‍ ഭൂമിയിലല്ല ആ സ്ഥാപനം പണിതതെന്നാണ് അവര്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.