മക്കള്‍ പട്ടിണി കിടക്കുമ്പോള്‍ ഏത് അമ്മക്കാണ് ഭക്ഷണം ഇറങ്ങുക; അവരുടെ ശാപമേറ്റ് വാങ്ങരുത്; ലക്ഷ്മി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മി

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് അക്കാദമി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടി ഭാഗ്യലക്ഷ്മി. സമരപ്പന്തലിലെത്തി കുട്ടികളുടെ അനുഭവങ്ങള്‍ കേട്ട ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്

‘ലക്ഷ്മി നായര്‍ എന്ന വ്യക്തിയോട് എനിക്ക് നല്ല ബഹുമാനവും സൗഹൃദവുമുണ്ട്. വളരെ ബുദ്ധിമതിയും കഠിനാദ്ധാനിയും സുന്ദരിയുമാണവര്‍…പൊതുവെ അവരുടെ നിലപാടുകളെക്കുറിച്ചും പിടിവാശിയെക്കുറിച്ചുമെല്ലാം പലരും പറഞ്ഞ് കേട്ടിട്ടുണ്ട്..അതൊന്നും നമ്മുടെ വിഷയമല്ല.

ഞാന്‍ സമരപ്പന്തലില്‍ ചെന്നിരുന്നു. കുട്ടികള്‍ കരഞ്ഞുകൊണ്ടാണ് എന്നോട് പറഞ്ഞത്, ‘ഞങ്ങള്‍ പഠിക്കാന്‍ വന്നവരാണ് ഞങ്ങളുടെ പ്രശ്‌നം കാംപസ് ഫ്രീഡം അല്ല.. കോളേജിനുളളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ സംസാരിക്കരുത് എന്ന് പറയുന്നതോ,ഇന്ന രീതിയിലുളള വസ്ത്രമേ പെണ്‍കുട്ടികള്‍ ധരിക്കാവൂ എന്ന് പറയുന്നതോഇപ്പോള്‍ അര്‍ഹതയില്ലാതെ കൈവശപ്പെടുത്തി എന്ന് പറയുന്ന ഭൂമിയോ ഒന്നുമല്ല ഞങ്ങളുടെ പ്രശ്‌നം..

വിദ്യാര്‍ത്ഥികളോടുളള മേഡത്തിന്റെ സമീപനം മാത്രമാണ്.. കുട്ടികളെ മാത്രമല്ല അവരുടെ മാതാപിതാക്കളെപ്പോലും അസഭ്യം പറയുക, കുട്ടികളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുക അത് ചോദ്യം ചെയ്യുന്നവരുടെ ഇന്റേണല്‍ മാര്‍ക്ക് കുറക്കുക,ഇതെന്റെ സ്ഥാപനമാണ് ഇവിടെ ഞാനാണ് അവസാനവാക്ക് സൗകര്യമുണ്ടെങ്കില്‍ പഠിച്ചാ മതി ഇല്ലെങ്കി പൊയ്‌ക്കോ ‘ ഇത്തരം നിലപാടിനെതിരെയാണ് ഞങ്ങള്‍ സമരമിരിക്കുന്നത്..ഞങ്ങളുടെ വീട്ടുകാര്‍ പോലും ഞങ്ങളെ ഇങ്ങനെ അസഭ്യം പറയാറില്ല. ഇതെന്തിനാണ് ഞങ്ങള്‍ സഹിക്കുന്നത്?’.എന്നാണവര്‍ ചോദിക്കുന്നത്.

ശരിയല്ലേ,പഠിക്കാന്‍ വരുന്ന കുട്ടികളെ ഭയപ്പെടുത്തുകയല്ലല്ലോ വേണ്ടത്..കാലം മാറി, അദ്ധ്യാപകരും വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളെപ്പോലെ പെരുമാറുന്ന കാലമാണ്. ഇവിടെ നിന്ന് പഠിച്ചിറങ്ങിപ്പോകുന്ന കുട്ടികള്‍ക്ക് ലക്ഷ്മി നായരെന്ന അദ്ധ്യാപികയോട് ബഹുമാനവും സ്‌നേഹവും ഉണ്ടാവണം..

ലക്ഷ്മിയുടെ മക്കളെ ആരെങ്കിലും അസഭ്യം പറഞ്ഞാല്‍ ലക്ഷ്മി കേട്ട്‌കൊണ്ട് വെറുതെ ഇരിക്കുമോ? ഒരാള്‍ നമുക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ കുറ്റം പറയാം, ഒരു കൂട്ടം പേര്‍ നമുക്കെതിരെ വിരല്‍ ചൂണ്ടുമ്പോള്‍ ഒന്ന് സ്വയം വിലയിരുത്തുന്നത് നല്ലതല്ലേ..എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഒന്നിച്ച് നിന്ന് ഒരാള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അവരുടെ ഭാഗത്ത് എന്തോ ന്യായമില്ലേ എന്ന് തോന്നുന്നു.

കുട്ടികളല്ലെ ഈ പ്രായത്തില്‍ അല്പം വികൃതിയൊക്കെ കാണും. ലക്ഷ്മി എത്ര അഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുന്ന വ്യക്തിയാണ്,ആ അഭിമാനവും സ്വാതന്ത്ര്യവും അവരും ആഗ്രഹിക്കില്ലേ..തെറ്റുകളില്‍ കൂടിയല്ലേ ശരി പഠിക്കുന്നത്..നിയമ വിദ്യാര്‍ത്ഥികള്‍ എന്ന് പറയുമ്പോള്‍ കൊച്ചുകുട്ടികളല്ലല്ലോ.. പഠിപ്പിക്കേണ്ട രീതിയില്‍ പഠിപ്പിച്ചാല്‍ പഠിക്കേണ്ട രീതിയില്‍ അവര്‍ പഠിക്കും..ഭീഷണിപ്പെടുത്താനും ശിക്ഷിക്കാനും..ലോ അക്കാഡമി ജയിലല്ലല്ലോ.വിദ്യാലയമല്ലേ..ഈ പറയുന്ന പരാതികളൊന്നുമില്ലായിരുന്നെങ്കില്‍ ലക്ഷ്മിക്ക് ഒരു പ്രശ്‌നം വന്നാല്‍ ഈ കുട്ടികളായിരിക്കും ലക്ഷ്മിക്ക് വേണ്ടി മുന്‍പില്‍ ഇറങ്ങുന്നത്..

ഇന്നേക്ക് 16 ദിവസമായി കുട്ടികള്‍ മാറി മാറി നിരാഹാരം അനുഷ്ഠിക്കുന്നു. ആ കുട്ടികളുടെ മാതാപിതാക്കളുടെ മനസ്സെത്ര വേദനിക്കുന്നുണ്ടാവും.മക്കള്‍ പട്ടിണി കിടക്കുമ്പോള്‍ ഏത് അമ്മക്കാണ് ഭക്ഷണം ഇറങ്ങുക. അവരുടെ ശാപമേറ്റ് വാങ്ങരുത്..എത്രയും വേഗം ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തൂ. വിട്ട് കൊടുക്കുമ്പോള്‍ അവിടെ വിജയിക്കുന്നത് വിട്ട് കൊടുക്കുന്നവരാണ്..നേടിയവരല്ല..’

© 2024 Live Kerala News. All Rights Reserved.