ബെംഗളൂരൂ ലൈംഗികാതിക്രമം; യുവതിയും സഹോദരീ ഭര്‍ത്താവും ചേര്‍ന്നൊരുക്കിയ നാടകം

ബാംഗ്ലൂര്‍: കെ.ജി. ഹള്ളിയില്‍ നടന്ന ലൈംഗികാതിക്രമം യുവതിയും സഹോദരീ ഭര്‍ത്താവും ചേര്‍ന്നൊരുക്കിയ നാടകമെന്നു പൊലീസ്. ഇരുവരുടെയും വിവാഹം നടക്കുന്നതിനുവേണ്ടിയായിരുന്നു ഇത്തരത്തിലൊരു നാടകം. കേസുമായി ബന്ധപ്പെട്ട് യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. സഹോദരിയുടെ ഭര്‍ത്താവായ ഇര്‍ഷാദ് ഖാനുമായി (34) യുവതി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു.യുവതിക്കു വിവാഹാലോചനകള്‍ വന്നതോടെ ഇരുവരും ചേര്‍ന്നൊരുക്കിയ പദ്ധതിയാണു ലൈംഗിക അതിക്രമം.കമ്മനഹള്ളിയില്‍ പുതുവര്‍ഷ ദിനത്തില്‍ ലൈംഗികാതിക്രമം നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കെ.ജി.ഹള്ളിയിലും സമാനമായ പീഡനശ്രമം നടന്നതായി പൊലീസിനു പരാതി ലഭിക്കുന്നത്. ബസ് സ്റ്റോപ്പിലേക്കു നടന്നുപോയ യുവതിയെ ആക്രമി കടന്നുപിടിച്ചു നാവും ചുണ്ടും കടിച്ചുമുറിച്ചതായി പരാതിയില്‍ പറയുന്നു. എന്നാല്‍ കമ്മനഹള്ളി സംഭവത്തെ മാതൃകയാക്കി യുവതിയും കാമുകനും ചേര്‍ന്നൊരുക്കിയ പദ്ധതിയാണെന്നു പൊലീസ് കണ്ടെത്തി. യുവാവിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് ഇര്‍ഷാദാണെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സംഭാഷണം പരിശോധിച്ചു കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. യുവതി സ്വയം നാവിലും ചുണ്ടിലും മുറിവേല്‍പ്പിക്കുകയായിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വിവാഹം കഴിക്കുവാന്‍ ആരും തയാറാകില്ലെന്ന് ഇരുവരും കരുതി. അങ്ങനെ വരുമ്പോള്‍ സഹോദരിയുടെ ഭര്‍ത്താവ് ഇര്‍ഷാദ് യുവതിയെ വിവാഹം കഴിക്കാന്‍ സന്നദ്ധനായി വരും. തുടര്‍ന്നു വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും വിവാഹം നടത്താമെന്നായിരുന്നു പദ്ധതി.

© 2024 Live Kerala News. All Rights Reserved.