ബിജെപിയിലെ മിക്ക നേതാക്കളും അവിവാഹിതരാണ്; വിവാഹത്തെ കുറിച്ചോ വിവാഹ ചിലവിനെ കുറിച്ചോ അവര്‍ക്ക് അറിയില്ല; നോട്ട് നിരോധനം വിവാഹത്തെ ബാധിക്കുമെന്ന് അറിയാത്തത് അതുകൊണ്ടെന്നും ബാബ രാംദേവ്

ന്യൂഡല്‍ഹി: 500 ന്റേയും 1000 ത്തിന്റേയും നോട്ട് നിരോധനം മൂലം സാധാരണക്കാര്‍ക്ക് ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. എന്നാല്‍ നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ ആഘാതം ഉണ്ടാക്കിയത് വിവാഹ ചടങ്ങുകളില്‍ ആയിരുന്നു. കയ്യിലുള്ള പണമെല്ലാം അസാധുവായതോടെ വിവാഹ ഒരുക്കത്തിനുള്ള പണമില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടി. ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട നിരയും വിനിമയത്തിനും കൈമാറ്റത്തിനും ആര്‍ബിഐ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയതും അതിവേഗം പണമെടുക്കാനും തടസ്സമായി.വിവാഹ സീസണില്‍ ഇത്തരത്തിലൊരു നോട്ട് നിരോധനം സാധാരണക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു രാംദേവിന്റെ വിചിത്രമായ മറുപടി. ബി.ജെ.പി യിലെ മിക്ക നേതാക്കളും അവിവാഹിതരാണ്. അതുകൊണ്ട് വിവാഹത്തെ കുറിച്ചോ വിവാഹ ചിലവിനെ കുറിച്ചോ അവര്‍ക്ക് അറിയില്ല. വിവാഹത്തിന് പ്രത്യേക സീസണുകള്‍ ഉണ്ടെന്നും അറിയില്ല. അതാണ് ഇത്തരമൊരു അബദ്ധം പറ്റാന്‍ കാരണമെന്നും രാംദേവ് പറഞ്ഞു. നോട്ട് അസാധുവാക്കല്‍ തീരുമാനം ഏതാണ്ട് ഒരു മാസം കഴിഞ്ഞ് നടപ്പാക്കിയിരുന്നെങ്കില്‍ വിവാഹമുമായി ബന്ധപ്പെട്ട് ഇത്തരമൊരു പ്രതിസന്ധി പല കുടുംബങ്ങളിലും ഉണ്ടാകുമായിരുന്നില്ലെന്നും രാംദേവ് പറഞ്ഞു. ഈ സമയത്ത് നോട്ട് നിരോധിച്ചതുകൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. ആരും സ്ത്രീധനം ആവശ്യപ്പെടില്ല എന്നതാണ് അതെന്നും രാംദേവ് പറയുന്നു.  വിവാഹം നടക്കുന്ന കുടുംബങ്ങള്‍ക്ക് ബാങ്കില്‍ നിന്നും രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ഇന്നലെ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.