ഇ മെയില്‍ വിവാദത്തില്‍ ഹിലരിക്കെതിരെ തെളിവില്ലെന്ന് എഫ്ബിഐ;ഹിലരി കുറ്റകരമായി ഒന്നും ചെയ്തിട്ടില്ല;ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ആശ്വാസം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെതിരായ ഇ മെയില്‍ വിവാദത്തില്‍ തെളിവില്ലെന്ന് എഫ്ബിഐ വ്യക്തമാക്കി. നേരത്തേ കണ്ടെത്തിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്ഥമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും എഫ്ബിഐ ഡയറക്ടര്‍ ജയിംസ് ബി.കോമെ അറിയിച്ചു. ഹിലരി ക്ലിന്റണെതിരെ നടപടികളൊന്നും ഉണ്ടാവില്ലെന്നും എഫ്ബിഐ അറിയിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ ഇ മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിന്റണ് ആശ്വാസമായിരിക്കുകയാണ് എഫ്ബിഐയുടെ നിലപാട്. ഹില്ലരി ക്ലിന്റണ്‍ 2009 നും 2013 നും ഇടയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ചുവെന്നതാണ് നിലനിന്നിരുന്ന ആരോപണം. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണിന്റെ വിജയ സാധ്യതകള്‍ക്ക് വിവാദം മങ്ങലേല്‍പ്പിക്കുമോയെന്ന ആശങ്കയ്ക്കിടെയാണ് എഫ്ബിഐയുടെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് .

© 2024 Live Kerala News. All Rights Reserved.