ഭര്‍ത്താക്കന്‍മാരെ കത്തിമുനയില്‍ നിര്‍ത്തി ആദിവാസി യുവതികളെ ബലാത്സംഘം ചെയ്തു; വയനാട്ടില്‍ നിന്ന് വീണ്ടും ക്രൂരമായ ആദിവാസി പീഡനത്തിന് കഥകൂടി

കല്‍പറ്റ: വയനാട്ടില്‍ ഭര്‍ത്താക്കന്മാരെ കത്തിമുനയില്‍ നിര്‍ത്തി കല്‍പ്പറ്റയില്‍ രണ്ട് ആദിവാസി യുവതികളെ ബലാത്സംഗം ചെയ്തവര്‍ അറസ്റ്റില്‍. പടിഞ്ഞാറത്തറയ്ക്കടുത്ത് വെള്ളമുണ്ട വാളാരംകുന്ന് പണിയ കോളനിയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന രണ്ടംഗസംഘം ഭര്‍ത്താക്കന്മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വീടിനു പുറത്താക്കിയശേഷം വാതിലടച്ച് കുറ്റിയിട്ടാണ് യുവതികളെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. സംഭവത്തില്‍ പടിഞ്ഞാറത്തറ സ്വദേശികളായ രാമന്‍, നാസര്‍ എന്നിവരെ വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു. കോളനിയിലെ ജ്യേഷ്ഠാനുജന്മാരുടെ ഭാര്യമാരാണ് ബലാത്സംഗത്തിനിരയായ യുവതികള്‍. 30ഉം 31ഉം വയസ്സ് പ്രായമുള്ള ഇവരില്‍ ഒരാള്‍ക്ക് മൂന്നു മക്കളുണ്ട്. മറ്റേയാള്‍ക്ക് ഒരു കുട്ടിയാണുള്ളത്. വീട്ടില്‍ രണ്ട് മുറികളിലായി ഉറങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. പ്രദേശത്ത് ഇഞ്ചിപ്പണിക്ക് വന്ന രാമനും സുഹൃത്തുക്കളും പുലര്‍ച്ചെ കോളനിയിലത്തെി അക്രമം നടത്തുകയായിരുന്നുവെന്ന് യുവതികള്‍ പറയുന്നു. തങ്ങളെ ബലാത്സംഗം ചെയ്തതെന്ന് യുവതികള്‍ ഞായറാഴ്ച രാവിലെ വെള്ളമുണ്ട സ്റ്റേഷനിലത്തെി പരാതി നല്‍കിയിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ സഹിതമാണ് ഇവര്‍ സ്റ്റേഷനിലത്തെിയത്. എന്നിട്ടും പൊലീസ് കേസെടുക്കുന്നതില്‍ വിമുഖത കാട്ടുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.