തെരേസ മേയ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി; ആന്‍ഡ്രിയ ലെഡ്‌സം പിന്‍മാറി; ഡേവിഡ് കാമറൂണ്‍ ബുധനാഴ്ച രാജിവെയ്ക്കും; മാര്‍ഗരറ്റ് താച്ചറിന് ശേഷം ബ്രിട്ടണ് വനിത പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേയ് (59) ബുധനാഴ്ച അധികാരമേല്‍ക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സര രംഗത്തുണ്ടായിരുന്ന മറ്റൊരു വനിതാ സ്ഥാനാര്‍ത്ഥി ആന്‍ഡ്രിയ ലെഡ്‌സം ഇന്നലെ ഉച്ചയോടെ പിന്മാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരേസയുടെ വിജയം ഉറപ്പായത്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ ഡേവിഡ് കാമറൂണ്‍ ബുധനാഴ്ച രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ശേഷമായിരിക്കും കാമറൂണിന്റെ രാജി.

മത്സര രംഗത്തെ പിന്തുണ കുറഞ്ഞു വരുന്നുവെന്ന് വ്യക്തമായതോടെയാണ് ആന്‍ഡ്രിയയുടെ നാടകീയമായ പിന്മാറ്റം. പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ ഒന്നര ലക്ഷത്തോളം വരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്താനിരിക്കെയാണ് ആന്‍ഡ്രിയ പിന്‍വലിഞ്ഞത്. ഓഗസ്റ്റ് രണ്ടാം വാരം പോസ്റ്റല്‍ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തി സെപ്തംബര്‍ ഒന്‍പതിന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആന്‍ഡ്രിയയുടെ പിന്മാറ്റം ഇതിനെയെല്ലാം മാറ്റി മറിച്ചു. 2010 മുതല്‍ ബ്രിട്ടന്റെ ആഭ്യന്തരമന്ത്രിയായി തുടരുന്ന തെരേസ കണ്‍സര്‍വേറ്റ് എംപിമാരില്‍ അറുപത് ശതമാനത്തിന്റെ (199) പിന്തുണയോടെയായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 84 പേരായിരുന്നു ആന്‍ഡ്രിയയെ പിന്തുണച്ചത്. ബിട്ടന്റെ പാര്‍ലമെന്ററി രാഷ്ട്രീയ ചരിത്രത്തില്‍ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാകും തെരേസ മേയ്. മാര്‍ഗരറ്റ് താച്ചറായിരുന്നു ആദ്യ വനിത പ്രധാനമന്ത്രി.

© 2024 Live Kerala News. All Rights Reserved.