അവിഹിതബന്ധം ആരോപിക്കാന്‍ ഭര്‍ത്താവിനേ അവകാശമുള്ളു; വേര്‍പിരിഞ്ഞുകഴിഞ്ഞാല്‍ ഭര്‍ത്താവിനും ഇക്കാര്യം ആരോപിച്ച് പരാതി നല്‍കാനാവില്ല; ഇത്തരം സംഭവങ്ങളില്‍ കേസെടുക്കാനാവില്ലെന്നും ഹൈക്കോടതി

കൊച്ചി: അവിഹിത ബന്ധം ആരോപിക്കാന്‍ ഭര്‍ത്താവിന് മാത്രമേ അവകാശമുള്ളുവെന്നും വേര്‍പിരിഞ്ഞശേഷം പരാതി നല്‍കാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷണം. വിവാഹേതരബന്ധം ആരോപിച്ച് പരാതി നല്‍കാന്‍ ഭര്‍ത്താവിന് മാത്രമേ അര്‍ഹതയുള്ളൂ. ബന്ധം വേര്‍പിരിഞ്ഞ ശേഷം ഇത്തരമൊരു ആരോപണമുന്നയിച്ച് മുന്‍ ഭര്‍ത്താവിന് പരാതി നല്‍കാനാകില്ലെന്നും ജസ്റ്റിസ് ബി.സുധീന്ദ്രകുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇനിയിപ്പോള്‍ പരാതി ലഭിച്ചിട്ടും കാര്യമില്ല. ഇത്തരം സംഭവങ്ങളില്‍ കേസ് എടുക്കാന്‍ കോടതിക്കും കഴിയില്ല. വൈവാഹിക ബന്ധത്തിന്റെ പവിത്രതയ്‌ക്കെതിരായാണ് വിവാഹേതര ബന്ധങ്ങളെ കോടതി കാണുന്നതെന്നും സിംഗിള്‍ ജഡ്ജി വിലയിരുത്തി. ബന്ധം വേര്‍പിരിഞ്ഞ ശേഷം കുട്ടികള്‍ക്ക് ജീവനാംശം ആവശ്യപ്പെട്ട മുന്‍ഭാര്യയ്‌ക്കെതിരെ കോഴിക്കോട് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്ത്രീയുമായി ഹര്‍ജിക്കാരന് ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഹര്‍ജിക്കാരന് കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി 2000 രൂപ പിഴയും രണ്ട് മാസം തടവും വിധിച്ചു. സ്ത്രീയുടെ ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു. പിന്നീടാണ് കുട്ടികള്‍ക്ക് ജീവനാംശം തേടി സ്ത്രീ ഹര്‍ജി നല്‍കിയത്. ഇതേതുടര്‍ന്നാണ് ആദ്യ ഭര്‍ത്താവ് പരപുരുഷ ബന്ധം ആരോപിച്ച് പരാതി നല്‍കിയത്. എന്നാല്‍ ഭര്‍ത്താവിന്റെ പദവിയില്‍ നില്‍ക്കുമ്പോള്‍ മാത്രമേ പരപുരുഷ ബന്ധം ആരോപിച്ച് പരാതി നല്‍കാനാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി.

© 2024 Live Kerala News. All Rights Reserved.