ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് അമ്മയും മകളും പ്രണയിച്ചത് ഒരാളെ; കാമുകനെ കിട്ടാന്‍ വേണ്ടി അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

അബോഹര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് അമ്മയും മകളും പ്രണയിച്ചത് ഒരാളെ. യുവാവിനെ സ്വന്തമാക്കാനായി അമ്മ സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊന്നു. മേയ് 24ന് വീടിനുള്ളില്‍ സ്വന്തം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ 17കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു. മകള്‍ ആത്മഹത്യ ചെയ്തതാണെന്ന അമ്മയുടെ മൊഴി പിന്തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും അമ്മ തന്നെയാണ് കൊലയാളിയെന്നും കണ്ടെത്തുകയായിരുന്നു. അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ അബൊഹറിലാണ് സംഭവം.

ദിക്ഷയുടെ മൃതദേഹം പരിശോധിച്ച പൊലീസ് കൈയ്യില്‍ മൂര്‍ച്ചയുള്ള വസ്തുകൊണ്ട് വിജയ് എന്ന് എഴുതിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. 2015 ഒക്ടോബറിലാണ് സോനു എന്നു വിളിക്കുന്ന വിജയ് കുമാര്‍ മഞ്ചുവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലായി. ഡിസംബറില്‍ ഇന്ത്യയിലെത്തിയ വിജയ് മഞ്ചുവിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഇതിനിടെ മഞ്ചുവിന്റ മകള്‍ ദിക്ഷയുമായും ഇയാള്‍ ബന്ധമുണ്ടാക്കിയെടുത്തു. അമ്മയും മകളും പരസ്പരം അറിയാതെയായിരുന്നു ഇരുബന്ധങ്ങളും വിജയ് മുന്നോട്ടുകൊണ്ടുപോയത്. ഒരു ദിവസം അമ്മയുടെ കിടപ്പുമുറിയില്‍ വിജയിയെ കണ്ട ദിക്ഷ ഇക്കാര്യം പറഞ്ഞ് അമ്മയോട് വഴക്കിട്ടു. രണ്ട് പേര്‍ക്കും വിജയിയെ വിവാഹം കഴിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. ദിക്ഷ കൊല്ലപ്പെട്ട ദിവസം ഇക്കാര്യം പറഞ്ഞ് ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് കാമുകനോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിക്കാന്‍ ദിക്ഷ മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കൈത്തണ്ടയില്‍ കാമുകന്റെ പേരെഴുതി. ഇത് കണ്ട് ദേഷ്യം സഹിക്കാന്‍ കഴിയാതെ മഞ്ചു ദിക്ഷയെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.