മകന്‍ കൊലപ്പെടുത്തിയ വിദേശമലയാളിയുടെ ശരീരഭാഗങ്ങള്‍ കോട്ടയത്തു നിന്നും കണ്ടെത്തി; തലയും ഉടല്‍ ഭാഗങ്ങളുമാണ് കണ്ടെത്തിയത്; ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ്

കോട്ടയം: ചെങ്ങന്നൂരില്‍ മകന്‍ കൊലപ്പെടുത്തിയ വിദേശമലയാളി ജോയ്.വി. ജോണിന്റെ ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കോട്ടയത്തു നിന്നും കണ്ടെത്തി. തലയും ഉടല്‍ ഭാഗങ്ങളുമാണ് പൊലീസ് കണ്ടെത്തിയത്. ശിരസ് കോട്ടയം ചിങ്ങവനത്തുനിന്നും ഉടല്‍ഭാഗങ്ങള്‍ ചങ്ങനാശേരി ബൈപ്പാസിന് സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കസ്റ്റഡിയിലുള്ള മകന്‍ ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പമ്പയുടെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഉച്ചയ്ക്ക് ഒന്നേകാലിനു വള്ളത്തില്‍ പോയ നാട്ടുകാരനാണ് കൈ കണ്ടെത്തിയത്. കാഴ്ചയില്‍ പുരുഷന്റെ ഇടംകൈ എന്നു സംശയിക്കുന്ന ശരീരഭാഗം തോളിനു മുകളില്‍ കരിഞ്ഞിട്ടുണ്ട്. അഴുകിയ ഈ ഭാഗത്ത് അറുത്തു മാറ്റിയതിന്റെ ലക്ഷണങ്ങളുമുണ്ട്. പുഴയില്‍ നിന്നു ലഭിച്ച ശരീരഭാഗം ഡിഎന്‍എ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിലേക്കു മാറ്റി. പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ തിരച്ചില്‍ സംഘങ്ങള്‍ പത്തനംതിട്ട ജില്ലയിലെ ആറാട്ടുപുഴ കടവു മുതല്‍ എടത്വ വീയപുരം വരെ തിരച്ചില്‍ നടത്തിയിരുന്നു.

25നു തിരുവനന്തപുരത്തു പോയി വരുന്ന വഴി മുളക്കുഴ വച്ച് ജോയിയും മകനും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിനിടയില്‍ തോക്കില്‍ നിന്നു വെടിയുതിര്‍ന്നു ജോയ് കൊല്ലപ്പെട്ടെന്നുമാണു പൊലീസിനു ലഭിച്ച വിവരം. ജോയിയുടെ തോക്ക് രണ്ടാഴ്ച മുന്‍പു ഷെറിന്‍ കൈക്കലാക്കിയെന്നാണു സൂചന. നെറ്റിയിലാണു വെടിയേറ്റിട്ടുള്ളത്. തുടര്‍ന്നു ചെങ്ങന്നൂരില്‍ ഷോപ്പിങ് കോംപ്ലക്‌സിന്റെ അടിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ മൃതദേഹം കത്തിച്ചെന്നും ശേഷിച്ച ഭാഗങ്ങള്‍ പുഴയില്‍ ഒഴുക്കിയെന്നുമാണു കരുതുന്നത്.

© 2024 Live Kerala News. All Rights Reserved.