പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ സ്ത്രീ പലര്‍ക്കായി കാഴ്ച്ചവെച്ച കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാര്‍; പൂവരണി പെണ്‍വാണിഭക്കേസില്‍ ശിക്ഷ നാളെ വിധിക്കും

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ സ്ത്രീ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പലര്‍ക്കായി കാഴ്ച്ചവെച്ച കേസിലാണ് ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നുള്ള കണ്ടെത്തല്‍. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് (സ്‌പെഷല്‍) ജഡ്ജി കെ.ബാബുവാണ് വിധി പ്രസ്താവിച്ചത്. കേസില്‍ അഞ്ചു പേരെ കോടതി വെറതെ വിട്ടു. മുഖ്യ പ്രതി ലിസി, തിരുവല്ല പ്രാവിന്‍കൂട് സ്വദേശിനി ജോമിനി, ഭര്‍ത്താവ് ജ്യോതിഷ്, തങ്കമണി എന്നറിയപ്പെടുന്ന മിനി, കൊല്ലം സ്വദേശി സതീഷ്‌കുമാര്‍, തൃശ്ശൂര്‍ സ്വദേശി രാജി എന്നിവരാണ് കുറ്റക്കാര്‍. ഇവരുടെ ശിക്ഷ നാളെ വിധിക്കും. ലൈംഗിക പീഡനങ്ങളെ തുടര്‍ന്ന് എയ്ഡ്‌സ് ബാധിതയായ പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. 2007 നും 2008 നുമിടയ്ക്കാണ് സംഭവം.

ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ 12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. 2014 ഏപ്രില്‍ 29ന് ആരംഭിച്ച വിചാരണ രണ്ടു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. വിചാരണയ്ക്കിടയില്‍ പത്താം പ്രതി ആത്മഹത്യ ചെയ്തു. പ്രോസിക്യൂഷന്‍ ഭാഗത്തിനിന്ന് 183 പേരുടെ സാക്ഷിപ്പട്ടികയാണ് ഹാജരാക്കിയത്. സാക്ഷികളുടെ എണ്ണം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ കേസാണ് പൂവരണി കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവല്‍, വില്‍പ്പന നടത്തല്‍, മാനഭംഗം, ബലാത്‌സംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കന്യാകുമാരി, എറണാകുളം, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

© 2024 Live Kerala News. All Rights Reserved.