കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്ഥാന്‍ കൈമാറില്ല; ദാവൂദിനെ തിരികെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ സര്‍ക്കാരിന്റെ തെറ്റല്ലെന്നും മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം

ന്യൂഡല്‍ഹി: കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാന്‍ ഒരിക്കലും ഇന്ത്യയ്ക്ക് കൈമാറില്ലെന്നും അയാളെ ഇവിടെയെത്തിക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ ഭരണാധികാരികളുടെ പിടിപ്പുകേടല്ലെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ദക്ഷിണ കറാച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയിലാണ് ദാവൂദ് താമസിക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിന്നരുന്നു. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് ലോകത്തിനു മൊത്തം അറിയാം. ഇക്കാര്യം പാക്കിസ്ഥാന്‍ സര്‍ക്കാരിനെ ഇന്ത്യ അറിയിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ ഇതിനെ നിഷേധിച്ചു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിഡിയോയില്‍ കാണുന്ന വീട്ടിലാണ് ദാവൂദ് താമസിക്കുന്നതെന്നു ഇതിനുമുന്‍പും സ്ഥിരീകരിച്ചതാണ്. പാക്കിസ്ഥാനിലും ദുബായിലും മാറിമാറിയാണ് ദാവൂദ് താമസിക്കുന്നത് ചിദംബരം പറഞ്ഞു. ദാവൂദിനെ തിരികെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ സര്‍ക്കാരിന്റെ തെറ്റല്ലെന്നും ചിദംബരം വ്യക്തമാക്കി. ഡി 13, ബ്ലോക്ക് 4, ക്ലിഫ്ടണ്‍, കറാച്ചി എന്നാണ് വിലാസം. ദാവൂദിന്റെ വീടിന്റെ ദൃശ്യങ്ങളെന്നു വ്യക്തമാക്കിയുള്ള വിഡിയോയും പുറത്തുവന്നിരുന്നു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ, സിന്ധ് പ്രവിശ്യാ മുന്‍ മുഖ്യമന്ത്രി മുസ്തഫാ ജതോയി തുടങ്ങിയവരാണ് ദാവൂദിന്റെ അയല്‍ക്കാര്‍. കഴിഞ്ഞ 23 വര്‍ഷമായി അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിനെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തുന്നുണ്ട്. 250 ലധികം പേര്‍ കൊല്ലപ്പെട്ട 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം. ദാവൂദ് എവിടെയാണെന്നറിയില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.