വയനാട്ടില്‍ ആദിവാസി യുവതിക്ക് ദുരിത പ്രസവം; അഞ്ച് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചു

സുല്‍ത്താന്‍ബത്തേരി: ആദിവാസി യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. മീനങ്ങാടി മണങ്ങുവയല്‍ ആദിവാസി കോളനിയിലെ ബബിതയുടെ അഞ്ച് മാസം പ്രായമായ ഗര്‍ഭസ്ഥശിശുവാണ് മരിച്ചത്. ആശുപത്രിയിലെത്തിയ ബബിബതയെ മരുന്നു നല്‍കി മടക്കി അയച്ചു. വീണ്ടും വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടപ്പോള്‍ മീനങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച യുവതിയെ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോകാന്‍ നഴ്‌സുമാര്‍ ഉപദേശം നല്‍കിയതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയിലേക്ക് യുവതിയെ മാറ്റാന്‍ വാഹനം ആവശ്യപ്പെട്ടപ്പോള്‍ പണമടയ്ക്കണമെന്ന് പറഞ്ഞ് അധികൃതര്‍ വാഹനം നിഷേധിച്ചതായും പരാതിയുണ്ട്. തുടര്‍ന്ന് ഓട്ടോയില്‍ സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുംവഴി യുവതിക്ക് രക്തസ്രാവമുണ്ടായി. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി താലൂക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.