കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാഴ്ത്തി ലളിത് മോദിയുടെ വെളിപ്പെടുത്തല്‍ പ്രിയ്യങ്കഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി

 
ന്യൂഡല്‍ഹി: ലണ്ടനില്‍വച്ച് പ്രിയങ്കാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌ര എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന പുതിയ ആരോപണവുമായി ലളിത് മോദി. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്തായിരുന്നു കൂടിക്കാഴ്ച. വാധ്‌രയെ കണ്ടസമയത്ത് പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ലളിത് മോദിക്ക് യാത്രരേഖകള്‍ ശരിയാക്കി നല്‍കിയതിന് ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന കോണ്‍ഗ്രസിന് തിരിച്ചടിയാണ് ഈ പുതിയ ആരോപണം. അതേസമയം, വളരെ തിരക്കുള്ള ഒരു റസ്റ്റോറന്റിലാണ് ഇവര്‍ മോദിയെ കണ്ടതെന്നും അതില്‍ തെറ്റില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. പൊതുസ്ഥലത്തുവച്ച് ആരെയെങ്കിലും കാണുന്നത് കുറ്റമല്ല.

ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന വിവാദത്തില്‍ കര്‍ശന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. സുഷമാ സ്വരാജിന്റെയും വസുന്ധരാ രാജെയുടെയും രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിലാണ് അവര്‍. ലളിത് മോദിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. എന്നാല്‍ പ്രിയങ്കയ്ക്കും വാധ്‌രയ്ക്കുമെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

ലളിത് മോദിയെ സഹായിക്കാന്‍ നല്‍കിയ ഇമിഗ്രേഷന്‍ സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിരിക്കുന്നത് താന്‍ തന്നെയാണെന്ന് വസുന്ധര ഇന്നലെ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആരോപണവുമായി ലളിത് മോദി രംഗത്തുവന്നിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.