ധാക്ക: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ഉപനായകൻ വിരാട് കോഹ്‌ലി. ടീം സംശയിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. ഇത് മൽസരത്തിൽ പ്രതിഫലിക്കുന്നു. കളിക്കാർക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ലെന്നും കോഹ്‍ലി പറഞ്ഞു. ഇന്ത്യൻ ടീമിൽ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് കോഹ്‌ലിയുടെ വാക്കുകൾ.
ബംഗ്ലദേശുമായുള്ള മൂന്നാം ഏകദിനത്തിനു തൊട്ടുമുൻപ് നൽകിയ അഭിമുഖത്തിലാണ് ധോണിക്കെതിരെ കോഹ്‌ലി രംഗത്തെത്തിയത്. ഇന്നലെ ധോണിയെ പിന്തുണച്ച് ആർ.അശ്വിൻ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഡ്രസിങ് റൂമിൽ നടക്കുന്ന അത്ര ശുഭകരമല്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെയും ധോണിയുടേയും പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് ധോണിയുടെ സ്വകാര്യ കോച്ച് ഇക്കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തൊട്ടുപിന്നാലെ കോഹ്‌ലിയെ ന്യായീകരിച്ച് കോഹ്‌ലിയുടെ സ്വകാര്യ കോച്ചും രംഗത്തെത്തിയിരുന്നു. ചരിത്രത്തിലാധ്യമായി ബംഗ്ലദേശിനോട് ഇന്ത്യ പരമ്പര പരാജയപ്പെട്ടതിനു പിന്നാലെയാണ് ടീമിലെ അസ്വരാസ്യങ്ങൾ പരസ്യമായിരിക്കുന്നത്. ടീമിന്റെ രക്ഷയ്ക്കായി നായകസ്ഥാനം ഒഴിയാൻ തയാറാണെന്ന് ധോണി കഴിഞ്ഞദിവസം വാർത്താ സമ്മേളനത്തിൽ വച്ച് പരസ്യമായി പറഞ്ഞിരുന്നു.