ബാഴ്‌സലോണ: ടോട്ടല്‍ ഫുട്‌ബോളിന്റെ വാക്താവും ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് (68) അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ക്രൈഫ് മൂന്ന് തവണ ബാലന്‍ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. യൊഹാന്‍ ക്രൈഫിന്റെ മികവിലാണ് 1974ലെ ലോകകപ്പില്‍ ഡച്ച് ടീം ഫൈനലിലെത്തിയത്. ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളായി ഫുട്‌ബോള്‍ ലോകം യൊഹാന്‍ ക്രൈഫിനെ പരിഗണിക്കുന്നത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെയും അയാക്‌സിന്റെയും താരമായിരുന്നു. 1971, 1973, 1974 വര്‍ഷങ്ങളിലാണ് ക്രൈഫ് ബാലന്‍ഡിയോര്‍ പുരസ്‌കാരങ്ങള്‍ നേടുന്നത്. 1984ലാണ്‍ ക്രൈഫ് ഫുഡ്‌ബോളില്‍ നിന്നും വിടവാങ്ങുന്നത്. ഇതിന് ശേഷം ക്രൈഫ് അയാക്‌സിന്റേയും പിന്നീട് ബാഴ്‌സലോണയുടേയും പരിശീലകവേഷം അണിഞ്ഞു. 1999ല്‍ ഐഎഫ്എഫ്എച്ച്എസ് സംഘടിപ്പിച്ച സര്‍വ്വേയില്‍ നൂറ്റാണ്ടിലെ മികച്ച യൂറോപ്യന്‍ കളിക്കാരനായും നൂറ്റാണ്ടിലെ രണ്ടാമത്തെ ലോകഫുട്‌ബോള്‍ താരവുമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു ക്രൈഫ്. ക്രൈഫിന്റെ മകനായ യോര്‍ഡി ക്രൈഫും ഫുട്‌ബോള്‍ കളിക്കാരനാണ്.