കൊച്ചി: ഒടുവില്‍ പിസി ജോര്‍ജ്ജിന്റെ പ്രാര്‍ഥന നീതിദേവത കേട്ടു. പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പി സി ജോര്‍ജിന്റെ വിശദീകരണം സ്പീക്കര്‍ കണക്കിലെടുത്തില്ല. പി സി ജോര്‍ജ് സ്വമേധയാ രാജിവെച്ച കാര്യം സ്പീക്കര്‍ പരിഗണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന കാര്യം വ്യക്തമായിട്ടില്ല. സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് പി സി ജോര്‍ജാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പി സി ജോര്‍ജിന് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും സ്പീക്കര്‍ കണക്കിലെടുത്തില്ല. അത് നിയമാനുസൃതം പരിഗണിക്കേണ്ടതിയാരുന്നുവെന്ന് കോടതി അറിയിച്ചു. നേരത്തെ ഹൈക്കോടതി ഇതില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അയോഗ്യനാക്കികൊണ്ടുള്ള രേഖയില്‍ സ്പീക്കറുടെ ഓപ്പോ സീലോ ഉണ്ടായിരുന്നില്ല. അതിനാല്‍ നടപടി നിയമപരമല്ലെന്നും കോടതി അറിയിച്ചു.സത്യം ജയിച്ചുവെന്ന് കോടതി വിധിയോട് പി സി ജോര്ജ് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്ന് മുതലാണ് അയോഗ്യത പ്രാബല്യത്തില്‍ വന്നത്. മുന്‍ കാല പ്രാബല്യത്തോടെയായിരുന്നു അയോഗ്യനാക്കിയത്. നേരത്തെ തന്നെ അയോഗ്യതയുള്ളതിനാല്‍ രാജിക്കത്തിന് പ്രസക്തിയില്ലെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു പി സി ജോര്‍ജിനു തടസമില്ല. അയോഗ്യതയ്ക്കു മുന്‍കാല പ്രാബല്യമുണ്ടെങ്കിലും പ്രഖ്യാപനം പിന്നീടായതുകൊണ്ട് പി സി ജോര്‍ജിനു നല്‍കിയ ആനുകൂല്യങ്ങളൊന്നും തിരിച്ചെടുക്കില്ലെന്നു സ്പീക്കര്‍ പറഞ്ഞു. സമാധാനത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തിലാണ് പിസി ജോര്‍ജ്ജ്.