അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് 3 ലക്ഷത്തിന്റെ കള്ളപ്പണം പിടിച്ചതായി സിബിഐ; കെജ്രിവാളിന്റെ ഓഫീസ് സിബിഐ രാവിലെ പൂട്ടി സീല്‍ ചെയ്തിരുന്നു; മോഡിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ വീട്ടില്‍ നിന്ന് മൂന്ന് ലക്ഷം മൂല്യം വരുന്ന വിദേശകറന്‍സി പിടിച്ചതായി സിബിഐ. യാതൊരു രേഖയുമില്ലാത്ത പണമാണ് വീട്ടില്‍ നിന്ന് പിടിച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ് മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ രാവിലെ സിബിഐ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വീട്ടിലും പരിശോധന. കെജ്രിവാള്‍ ഓഫീസിലെത്തുന്നതിന് മുമ്പായിരുന്നു റെയ്ഡ്. തുടര്‍ന്ന് കെജ്രിവാള്‍ ഓഫീസിലെത്തിയെങ്കിലും അകത്തേക്ക് കടത്തിവിട്ടില്ല. പിന്നീട് ഓഫീസ് സീല്‍ ചെയ്തു. മൂന്നാംനിലയിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് സീല്‍ ചെയ്തത്. രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെ വന്നതോടെ തന്നെ തകര്‍ക്കാനാണ് നരേന്ദ്രമോഡി ഇങ്ങനെയൊരു സിബിഐ നാടകം നടത്തിയതെന്ന് പിന്നീട് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. മോഡിയുടെ ഭീരുത്വം തെളിഞ്ഞെന്നും അദേഹം പറഞ്ഞു. ഓഫീസ് റെയ്‌ഡോടെ കേന്ദ്രസര്‍ക്കാറും ദല്‍ഹി സര്‍ക്കാറും തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് റെയഡ് നടത്തേണ്ടതായ സാഹചര്യവും ഗുരുതരമോ ആയ പ്രശ്‌നങ്ങളില്ലെന്നിരിക്കെ റെയ്ഡിന്റെ ഉദേശം വ്യക്തമല്ല. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് റെയ്ഡ്. രാഷ്ട്രീയമായി നേരിടാന്‍ കെജ്രിവാള്‍ മോഡിയെ വെല്ലുവിളിച്ചു.കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജേന്ദ്രകുമാറിനെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് റെയ്‌ഡെന്നാണ് വിവരം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയില്ലെന്നാണ് സിബിഐ വ്യക്തമാക്കിയത്. എന്നാല്‍ അതിന് പിന്നാലെയാണിപ്പോള്‍ രജേന്ദ്രകുമാറിന്റെ വീട്ടില്‍ നിന്ന് മൂന്ന് ലക്ഷത്തിന്റെ വിദേശ കറന്‍സി കിട്ടിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.