രാഷ്ട്രീയ ഘോഷയാത്ര:സിപിഎമ്മിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെ കളിയാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍

ആലപ്പുഴ: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സിപിഎം ബാലസംഘത്തിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ രസകരമായ പോസ്റ്റുകള്‍ സജീവമാകുന്നു. ശ്രീകൃഷ്ണന്റെ കഥകളില്‍ പറയുന്ന യുദ്ധങ്ങളും മറ്റും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപ്രകാരം തൊഴിലാളി വര്‍ഗത്തിന്റെ വിജയമാണെന്നു സൂചിപ്പിക്കുന്ന പോസ്റ്റുകളും അവയെ കളിയാക്കിക്കൊണ്ടുള്ള മറുവിഭാഗത്തിന്റെ പോസ്റ്റുകളുമാണു വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

ചില പോസ്റ്റുകള്‍ ഇങ്ങനെ:

‘സഖാവ് കൃഷ്ണന്റെ ജന്മദിനം ഗംഭീരമായി ആഘോഷിക്കുക. കാളിയമര്‍ദ്ദനത്തില്‍ പങ്കെടുത്ത് പ്രസ്ഥാനത്തില്‍ സജീവമാവുകയും പീന്നീടു നടന്ന ഒട്ടേറെ സംഘട്ടനങ്ങളില്‍ പാര്‍ട്ടിപ്രതിനിധിയായി പോരാടുകയും വിജയം കൈവരിക്കുകയും ചെയ്ത ധീരനായ പോരാളിയായിരുന്നു സഖാവ് കൃഷ്ണന്‍.

കുളിച്ചുകൊണ്ടിരുന്ന വനിതാ സഖാക്കളുടെ വസ്ത്രങ്ങള്‍ ഒളിപ്പിച്ച കേസില്‍ സഖാവ് സസ്‌പെന്‍ഷനിലായിരുന്നെങ്കിലും പിന്നീടുള്ള ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയില്‍ സജീവമായിരുന്നു. സഖാവ് കുചേലന്റെ അവല്‍പ്പൊതി സമരത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു സഖാവ് കൃഷ്ണന്‍. ബൂര്‍ഷചിന്താഗതിക്കാരുടെ മനസുകളില്‍ സ്വാധീനം ചെലുത്താനുള്ള കഴിവ് വിസ്മരിക്കാവുന്നതല്ല.

മഹാഭാരതയുദ്ധകാലത്ത് അര്‍ജുനന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ച!ു ട്രേഡ് യൂണിയന്‍ രംഗത്തും സഖാവ് സജീവമായിരുന്നു. വര്‍ത്തമാനകാലസാഹചര്യത്തില്‍ ശ്രീകൃഷ്ണന്‍ സഖാവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്മരിക്കുന്നത് പ്രസ്ഥാനത്തിന് പ്രചോദനമാവട്ടെ’.

സിപിഎം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ ആലപിക്കേണ്ട മുദ്രാവാക്യങ്ങള്‍ എന്ന പേരിലും ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു:

(വിപ്ലവ മുദ്രാവാക്യ ഈണത്തില്‍ ഏറ്റു വിളിക്കുക….)

‘പണ്ടൊരു നാട്ടില്‍ മഗഥ പുരിയില്‍ … കംസന്‍ എന്നൊരു ബൂര്‍ഷ്വായെ … തകര്‍ത്തെറിഞ്ഞൊരു വിപ്ലവ താരം … അതാണതാണീ ശ്രീകൃഷ്ണന്‍ … ദേവകി സുതനേ സിന്ദാബാദ് … രാധാ നായകാ സിന്ദാബാദ് …. സാമ്രാജ്യത്വ ദല്ലാളാവും … കാളിയന്‍ എന്നൊരു സാമദ്രോഹിയെ.. ചവിട്ടിക്കൂട്ടിയ പോരാളീ …. പൂതനയെന്നൊരു ഗുണ്ടാ തലവിയെ… വിപ്ലവ തന്ത്ര പോരാട്ടത്താല്‍… അടിയറവാക്കിയ നേതാവേ … മുത്തേ ..മുത്തേ മണിമുത്തേ … കണ്ണേ കരളേ …ശ്രീകൃഷ്ണാ … ഇല്ലായില്ല മരിക്കുന്നില്ല …. ജീവിക്കുന്നു ഞങ്ങളിലൂടെ

മറ്റൊരു മുദ്രാവാക്യം ഇങ്ങനെ:

ഇന്‍കുലാബ് സിന്ദാബാദ് സഖാവ് കൃഷ്ണന്‍ സിന്ദാബാദ് വെണ്ണക്കണ്ണന്‍ സിന്ദാബാദ് വിഷ്ണുസഖാവിന്നവതാരം പാവങ്ങളുടെ തേരാളി ഉണ്ണിക്കണ്ണണ്‍ സിന്ദാബാദ് കംസാ കംസാ മൂരാച്ചീ നിന്നെപ്പിന്നെ കണ്ടോളാം അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍

അറബിക്കഥ എന്ന സിനിമയിലെ ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം… എന്ന ഗാനത്തെ ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെടുത്തി പാരഡിയായ!ും പ്രചരിക്കപ്പെടുന്നുണ്ട്:

ചോരവീണമണ്ണില്‍നിന്നുയര്‍ന്നുവന്ന പീലീകള്‍ ചേതനയില്‍ നൂറുനൂറു പാഞ്ചജന്യമൂതവേ.. പോരുവിന്‍സഖാക്കളേ ഞങ്ങള്‍വന്ന വീഥിയില്‍ കാവിമുണ്ടുടുത്തുകൊണ്ടു ഓംനമോജപിച്ചിടാം. ജയഹരേ….ഓ…ജയഹരേ… മാര്‍ക്‌സില്‍നിന്നു പിന്‍വലിഞ്ഞു കൃഷ്ണനാമമോതിടാം കളറുപോയ ചെങ്കൊടികള്‍ തീയിലേക്കെറിഞ്ഞിടാം… കൃണ്ണഗാഥപാടിയാടി ശോഭയാത്രചെയ്തിടാം വോട്ടുബാങ്കുലക്ഷ്യമാക്കി ഹിന്ദുവെന്നു ചൊല്ലിടാം… ജയഹരേ..ഓ….ജയഹരേ..

 

© 2024 Live Kerala News. All Rights Reserved.