ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഏകപക്ഷീയം; ഗതാഗത മന്ത്രിക്കെതിരെ സമരത്തിനൊരുങ്ങി സിഐടിയു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ സമരത്തിനൊരുങ്ങി സിഐടിയു. ഏകപക്ഷീയമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണമാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് സിഐടിയു സമരത്തിലേക്കിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം അവഗണിച്ചുകൊണ്ടാണ് പ്രതിദിന ലെണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റ് 30 ആയി കുറച്ചതെന്ന് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ ആരോപിച്ചു. പുതിയ പരിഷ്കരണത്തിനെതിരെ മുഖ്യമന്ത്രിക്ക് ഇതിനോടകം നിവേദനം നൽകിയിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ടെസ്റ്റ് പരിഷ്കരണം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഈ നിർദ്ദേശത്തെ അവഗണിച്ച് ഗതാഗത മന്ത്രി മുന്നോട്ടുപോകുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സിഐടിയു ധർണ്ണ നടത്തുന്നതാണ്. ഏകപക്ഷീയവും, പ്രായോഗികവുമല്ലാത്ത നടപടികളാണ് ഗതാഗത വകുപ്പ് സ്വീകരിക്കുന്നതെന്ന് സംഘടന അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റിന് സർക്കാർ നിശ്ചിത ഫീസ് ഈടാക്കുന്നതിനാൽ, ഡ്രൈവിംഗ് ടെസ്റ്റിനായുളള ഗ്രൗണ്ടുകൾ ഒരുക്കേണ്ടതും സർക്കാരിന്റെ കടമയാണ്. നിലവിൽ, ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെയാണ് ടെസ്റ്റ് രീതി പരിഷ്കുകയാണെന്ന ഉത്തരവിറക്കിയതെന്ന് സംഘടന ചൂണ്ടിക്കാട്ടി.

© 2024 Live Kerala News. All Rights Reserved.