തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നിട്ടുണ്ട്. നിലവിലെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ പ്രത്യേക യോഗം ചേരുന്നതാണ്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ആവശ്യപ്രകാരമാണ് നാളെ യോഗം ചേരുന്നത്.
ചൂട് കൂടിയതോടെ ഓരോ ദിവസവും പീക്ക് ടൈമിൽ 5000-ത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളം വിനിയോഗിക്കുന്നത്. കഴിഞ്ഞ ദിവസം 5031 എന്ന സർവകാല റെക്കോർഡിൽ എത്തിയിരുന്നു. അതേസമയം, ദീർഘകാല കരാറുകൾ പുനസ്ഥാപിച്ചിട്ടും മൂന്ന് കമ്പനികൾ വൈദ്യുതി നൽകാൻ ഇതുവരെ തയ്യാറായിട്ടില്ല. അതിനാൽ, ഓരോ ദിവസവും 465 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോൾ കെഎസ്ഇബി ഉള്ളത്. ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.
1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം. വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ട്, ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനം 1600 മെഗാവാട്ട്, അങ്ങനെ ആകെ മൊത്തം 4400 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ഇത് കഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വലിയ തുകയ്ക്കാണ് ബോർഡ് വാങ്ങുന്നത്.