ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി വിമാനത്താവളം

തിരുവനന്തപുരം: ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമെന്ന് മന്ത്രി പി രാജീവ്. 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ‘ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ്’ വിമാനത്താവളത്തില്‍ സ്ഥാപിക്കാന്‍ ബി.പി.സി.എല്ലുമായി സിയാല്‍ കരാര്‍ ഒപ്പിട്ടുവെന്ന് മന്ത്രി രാജീവ് പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) ബി.പി.സി.എല്ലിന്റെ സാങ്കേതിക പിന്തുണയോടെ കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. സിയാലിന്റെ സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതോര്‍ജം ഉപയോഗിച്ചാണ് ‘ ഭാവിയുടെ ഇന്ധന’മായ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുക എന്നും മന്ത്രി വ്യക്തമാക്കി.

കരാര്‍ പ്രകാരം ബിപിസിഎല്‍ പ്ലാന്റ് സ്ഥാപിക്കുകയും വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും ചെയ്യും. ഇതിനായി വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാല്‍ നല്‍കും.2025-ന്റെ തുടക്കത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കുറിച്ചു.ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങള്‍ വാങ്ങും. 50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാര്‍- ഹൈഡ്രോ പദ്ധതികളിലൂടെ 2 ലക്ഷം യൂണിറ്റ് വൈദ്യുതി, സിയാല്‍ ദിവസേന ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സിയാല്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.