പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തുടർച്ചയായ രണ്ടാം ദിവസവും കോടതി തടവുശിക്ഷ വിധിച്ചു. അധികാരത്തിലിരിക്കേ സർക്കാരിനു ലഭിച്ച സമ്മാനങ്ങൾ കൈവശപ്പെടുത്തിയെന്ന കേസിൽ 14 വർഷത്തെ തടവാണ് ഇന്നലെ ഇമ്രാനു വിധിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ബുഷ്റ ബീബിക്കും ഇതേ ശിക്ഷ വിധിച്ചു.
നയതന്ത്രരഹസ്യം പരസ്യപ്പെടുത്തിയതിനു കോടതി ചൊവ്വാഴ്ച ഇമ്രാന് പത്തു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേയാണ് ഈ നടപടികൾ. ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ നിലവിൽ അഴിമതിക്കേസിൽ മൂന്നുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ്.
ഇന്നലത്തെ വിധിക്കു പിന്നാലെ ഇമ്രാന്റെ ഭാര്യ ബുഷ്റ ജയിലിൽ കീഴടങ്ങി. ഇമ്രാനും ഭാര്യയുംകൂടി 150 കോടി പാക് രൂപ പിഴ അടയ്ക്കണമെന്നും ഇന്നലത്തെ വിധിയിലുണ്ട്. ഇതോടൊപ്പം ഇമ്രാനും ഭാര്യക്കും 10 വർഷത്തേക്കു പൊതുപദവികൾ വഹിക്കുന്നതിനു വിലക്കുണ്ടാകും.
പാക്കിസ്ഥാൻ സർക്കാരിനു സൗദി രാജകുമാരൻ നല്കിയ ആഭരണം അടക്കമുള്ള വസ്തുക്കൾ സ്വകാര്യമായി സൂക്ഷിക്കുകയോ വില്ക്കുകയോ ചെയ്തു എന്നതാണ് ഈ കേസിൽ ഇമ്രാനും ഭാര്യക്കും എതിരേയുള്ള ആരോപണം.