മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: കേരളത്തിനെതിരെ തമിഴ്നാട് വീണ്ടും സുപ്രീം കോടതിയിൽ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിനെതിരെ തമിഴ്നാട് വീണ്ടും രംഗത്ത്. കേരളത്തിന്റെ ആവശ്യം തള്ളണമെന്ന നിർദ്ദേശവുമായി തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പുനഃസംഘടിപ്പിച്ച മേൽനോട്ട സമിതിയോട് സുരക്ഷാ പരിശോധന നിർദേശിക്കണമെന്ന ആവശ്യം അനുവദിക്കരുതെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യാന്തര വിദഗ്ധർ അടങ്ങുന്ന സമിതി സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യം തള്ളണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. കൂടാതെ, പുതിയ ഡാം സുരക്ഷാ നിയമം അനുസരിച്ച്, സുരക്ഷാ പരിശോധന നടത്താനുള്ള അവകാശം തമിഴ്നാടിനാണെന്നാണ് അവകാശവാദം.

ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ മറ്റ് ആരോപണങ്ങളും തമിഴ്നാട് സർക്കാർ ഉന്നയിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ അനുവാദം കേരളം നൽകുന്നില്ല എന്നതാണ് തമിഴ്നാടിന്റെ മറ്റൊരു പരാതി. ഇതിന് കേരളം തടസ്സം നിൽക്കുന്നുണ്ടെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടി. നിയമം അനുസരിച്ച് 2026-നകം പരിശോധന നടത്തിയാൽ മതിയാകും. എന്നാൽ, ഡാമുമായി ബന്ധപ്പെട്ട മറ്റു നടപടികൾ പൂർത്തിയാക്കാൻ കേരളം അനുവാദം തരുന്നില്ലെന്നാണ് തമിഴ്നാടിന്റെ ആരോപണം.

© 2024 Live Kerala News. All Rights Reserved.