സര്‍വകലാശാലകളിലെ കാര്‍പെന്‍ഡര്‍ തസ്തികയില്‍ പോലും സ്വന്തക്കാരെ തിരികെ കയറ്റുകയാണ് സിപിഎം

കോഴിക്കോട് : സംസ്ഥാനത്ത് എസ്എഫ്‌ഐയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തുറന്ന പോര് തെരുവിലേയ്ക്കും വ്യാപിക്കുന്നു. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവര്‍ണര്‍ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്.

‘കേരള പൊലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണ്. എന്നാല്‍ അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മൂന്നിടത്ത് അതിക്രമമുണ്ടായി. അവസാനം കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ മാത്രമാണ് പൊലീസ് നടപടിക്ക് തയ്യാറായത്. കേരളത്തിലെ ജനങ്ങളില്‍ നിന്ന് തനിക്ക് ഭീഷണിയില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് ഇഷ്ടമാണ്, ബഹുമാനമാണ്. കണ്ണൂരിലെ ജനങ്ങളെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല’, അദ്ദേഹം വ്യക്തമാക്കി

‘കണ്ണൂരിലെ ആക്രമങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? ജനങ്ങളെ ഭയപ്പെടുത്താമെന്ന് കരുതുന്ന അതേ വ്യക്തി തന്നെയാണ് എല്ലാ അക്രമങ്ങള്‍ക്കും പിന്നിലെന്നായിരുന്നു പേരെടുത്ത് പറയാതെയുളള വിമര്‍ശനം. പ്രതിഷേധിക്കുന്ന എസ്എഫ്‌ഐക്കാര്‍ വിദ്യാര്‍ത്ഥികള്‍ അല്ല. സര്‍വകലാശാലകളിലെ കാര്‍പെന്‍ഡര്‍ തസ്തികയില്‍ പോലും സ്വന്തക്കാരെ തിരികെ കയറ്റുകയാണ് സിപിഎം. സുപ്രീം കോടതി വിധിയോടെ സര്‍വകലാശാലകളില്‍ സ്വന്തം ഇഷ്ടം നടപ്പാക്കാന്‍ ആകില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു. സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കലാണ് തന്റെ ദൗത്യം. ഇന്നലെ തനിക്കെതിരെ സംഘടിച്ചവര്‍ക്കെല്ലാം പൊലീസിന്റെ സഹായം ഉണ്ടായി’, ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.