ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലീം യുവാക്കൾക്കായി പ്രത്യേക ഐടി പാർക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയും ബിആർഎസ് തലവനുമായ കെ ചന്ദ്രശേഖർ റാവു. നവംബർ 30ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി മത്സരിക്കുന്ന മഹേശ്വരത്ത് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് കെസിആറിന്റെ പ്രതികരണം. തന്റെ സർക്കാർ എല്ലാവരെയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്നും എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകുന്നതിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘വീണ്ടും അധികാരത്തിൽ വന്നാൽ ഞങ്ങൾ മുസ്ലീം യുവാക്കളെ കുറിച്ച് ചിന്തിക്കുകയും അവർക്കായി ഹൈദരാബാദിന് സമീപം ഒരു പ്രത്യേക ഐടി പാർക്ക് സ്ഥാപിക്കുകയും ചെയ്യും. പഹാഡി ഷെരീഫിന് സമീപം ഐടി പാർക്ക് വരും. ഇന്ന്, ഞങ്ങൾ മുസ്ലീങ്ങൾക്കും പെൻഷനുകൾ നൽകുന്നു. റസിഡൻഷ്യൽ സ്‌കൂളുകൾ തുടങ്ങിയിട്ടുണ്ട്. അതിൽ മുസ്ലീം വിദ്യാർത്ഥികളും പഠിക്കുന്നു. ഞങ്ങൾ എല്ലാവരേയും ഞങ്ങളോടൊപ്പം കൊണ്ടുപോകുന്നു,’ കെ ചന്ദ്രശേഖർ റാവു വ്യക്തമാക്കി.