സഹകരണ ബാങ്കുകളില്‍ സംസ്ഥാന വ്യാപകമായി കൊള്ള നടന്നിട്ടുണ്ട്, യുഡിഎഫിനും പങ്കുണ്ട്; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സഹകരണ മേഖലയെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നത് സിപിഐഎമ്മും സര്‍ക്കാരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും ശ്രമിച്ചിരുന്നെങ്കില്‍ ഇത്രയും പ്രതിസന്ധിയിലേക്ക് മാറുമായിരുന്നില്ല. സഹകരണ ബാങ്കുകളില്‍ നിന്ന് എങ്ങനെയെങ്കിലും മാറിയാല്‍ മതി എന്നാണ് സാധാരണക്കാര്‍ ചിന്തിക്കുന്നത്. നോട്ട് നിരോധനത്തില്‍ സഹകരണ ബാങ്കുകളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചു.

സഹസ്ര കോടിയുടെ കള്ളപ്പണമാണ് കരുവന്നൂരില്‍ ഉപയോഗിക്കപ്പെട്ടത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി സഹകരണ മേഖലയെ തകര്‍ക്കുന്നു എന്ന് പറയുന്നുവെന്നും കേരളത്തില്‍ കള്ളപ്പണ ഇടപാടുകള്‍ക്ക് വേണ്ടി സഹകരണ മേഖലയെ ഉപയോഗപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വ്യാപകമായി കൊള്ള നടന്നിട്ടുണ്ട്, യുഡിഎഫിനും സമാനമായ പങ്കുണ്ട്. സഹകരണ ബാങ്കുകളിലെ തട്ടിപ്പില്‍ എവിടെയെങ്കിലും യുഡിഎഫ് പരാതിക്കാരായി വന്നിട്ടുണ്ടോയെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. കരുവന്നൂര്‍ തട്ടിപ്പില്‍ അനില്‍ അക്കര എവിടെയാണ് ഇടപെട്ടിട്ടുള്ളത്,
സഹകരണം മുന്നേറ്റത്തിന് ബിജെപി നേതൃത്വം നല്‍കും. സഹകരണ ബാങ്കുകളിലെ തട്ടിപ്പില്‍ എല്ലാ ജില്ലകളിലും ക്യാമ്പയിന്‍ നടത്തും. ഒക്ടോബര്‍ രണ്ടിന് സുരേഷ് ഗോപി തിരുവനന്തപുരത്ത് കാമ്പയിനില്‍ പങ്കെടുക്കും. കേരളത്തിലെ ആദ്യ സഹകരണ ബാങ്ക് കൊള്ള നടത്തിയ ആളാണ് സഹകരണ മന്ത്രി വി എന്‍ വാസവനെന്ന് അദ്ദേഹം ആരോപിച്ചു.

ക്രൈംബ്രാഞ്ച് കുറ്റവാളികളിലേക്ക് എത്തിയില്ല, സഹകരണ മേഖലയെ തകര്‍ക്കുന്ന ഒന്നാമത്തെ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണ്. മന്ത്രിസഭയിലെ അംഗവും മൂന്ന് ജില്ലാ സെക്രട്ടറിയും അടക്കം തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് മുഖ്യമന്ത്രിക്ക് അറിയാം. സിപിഐഎമ്മിലെ ഉന്നത നേതാക്കള്‍ അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് വെളുപ്പിച്ചത്. തെറ്റ് ചെയ്തവരോട് ഒരുമിച്ച് നില്‍ക്കണമെന്നും ഒറ്റുകൊടുക്കരുതെന്നും പാര്‍ട്ടി സെക്രട്ടറി പറയുന്നു. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന അന്ധകനായി മുഖ്യമന്ത്രി മാറി ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചത് രാഷ്ട്രീയ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.