ട്രെയിന്‍ തീവെയ്പ് കേസ്: ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീ വെച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 11 ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വൈകീട്ടാണ് കനത്ത പൊലീസ് ബന്തവസ്സിൽ പ്രതി ഷാറൂഖ് സെയ്ഫിയെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

രണ്ടാഴ്ച പ്രതിയെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. അതീവ രഹസ്യസ്വഭാവത്തോടെയാണ് പൊലീസ് പ്രതിയെ കോടതിയിലെത്തിച്ചത്. ഷാറൂഖ് സെയ്ഫിയെ മാലൂർകുന്ന് പൊലീസ് ക്യാംപിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.

ആക്രമണത്തിന്റെ ഉദ്ദേശം, ഇതിന് പിന്നിലാരെങ്കിലുമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ചോദ്യാവലി തയ്യാറാക്കിയാകും പൊലീസിന്റെ ചോദ്യം ചെയ്യൽ. പ്രതിയെ ആക്രമണം നടന്ന സ്ഥലത്ത് അടക്കമെത്തിച്ച് തെളിവെടുക്കും. പ്രതിയുടെ യാത്രാപഥവും പൊലീസ് പുനരാവിഷ്‌കരിക്കും.

ആക്രമണം നടത്താൻ പെട്രോൾ വാങ്ങിയ സ്ഥലം ഏതാണെന്ന് പ്രതി ഇതുവരെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം ഇതുസംബന്ധിച്ച് പൊലീസിന് ഏകദേശവിവരം ലഭിച്ചതായി സൂചനയുണ്ട്. ഷാറൂഖ് സെയ്ഫിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ പരിശോധിച്ച് വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

© 2024 Live Kerala News. All Rights Reserved.