അയോധ്യ: ബാബറി മസ്ജിദ്-രാമജന്മഭൂമി വിധിയിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി ഇവിടെ ധനിപൂർ മസ്ജിദ് നിർമ്മിക്കുന്നതിനുള്ള അന്തിമ അനുമതി നൽകിയിരുന്നു. ഉത്തർപ്രദേശ് സർക്കാർ നൽകിയ അഞ്ച് ഏക്കർ സ്ഥലത്ത് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) ട്രസ്റ്റ് നിർമിക്കുന്ന പള്ളി ബാബറിനെക്കാൾ വളരെ വലുതാണെന്ന് റിപ്പോർട്ട്. ഈ സ്ഥലത്ത് ഒരു പള്ളി, ഒരു ആശുപത്രി, ഒരു ഗവേഷണ സ്ഥാപനം, ഒരു കമ്മ്യൂണിറ്റി കിച്ചൺ, ഒരു ലൈബ്രറി എന്നിവയാണ് നിർമ്മിക്കുന്നത്. അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എഡിഎ) അനുമതിയും ഭൂവിനിയോഗത്തിന്റെ മാറ്റവും തീർപ്പുകൽപ്പിക്കാത്തതിനാൽ രണ്ട് വർഷത്തിലേറെയായി നിർമ്മാണം നീണ്ടുപോയിരുന്നു.
വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ അയോധ്യയിലെ മസ്ജിദിന്റെ പദ്ധതിക്ക് തങ്ങൾ അംഗീകാരം നൽകിയതായി അയോധ്യ ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ പി.ടി.ഐയോട് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കേണ്ട വകുപ്പുതല നടപടിക്രമങ്ങൾക്ക് ശേഷം, അനുവദിച്ച ഭൂപടങ്ങൾ ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന് (ഐഐസിഎഫ്) കൈമാറുമെന്നും ഗൗരവ് അറിയിച്ചു.