ബെംഗളൂരു: ബെംഗളൂരുവിലെ സഫോടനക്കേസിൽ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ആണ് ചികിത്സ. ഒമ്പത് മാസങ്ങൾക്ക് മുമ്പ് മഅ്ദനിയെ പക്ഷാഘാതവും മറ്റ് അനുബന്ധ അസുഖങ്ങളെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധചികിത്സകൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
അന്ന് പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നില്ലെങ്കിലും ദീർഘനാളായി നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള മഅ്ദനിയുടെ ആരോഗ്യത്തെ അത് സാരമായി ബാധിച്ചുവെന്ന് ഡോക്ടർമാർ കണ്ടെത്തി. രണ്ടാഴ്ചക്കാലത്തെ ആശുപത്രി വാസത്തിന് ശേഷം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ബെംഗളൂരുവിലെ വസതിയിൽ ചികിത്സയിൽ കഴിഞ്ഞു വരുകയായിരിന്നു. അതിനിടയിലാണ് വ്യാഴാഴ്ച രാവിലെ മുമ്പ് ഉണ്ടായിരുന്നതിന് സമാനമായ രീതിയിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്.