തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ടീയ വിവാദമായെങ്കിലും തത്കാലം അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്കു കടക്കേണ്ടതില്ലെന്ന് പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
ഇപി ജയരാജനെതിരെ കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിലാണ് പി ജയരാജന്‍ ആരോപണം ഉന്നയിച്ചത്. വിഷയം പിന്നീട് വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു. മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇപി ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്നായിരുന്നു പി ജയരാജന്റെ ആരോപണം. എന്നാല്‍, റിസോര്‍ട്ടിന്റെ മുന്‍ എംഡി കെപി രമേഷ് കുമാറിനെ വിശ്വസിച്ചാണ് പി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപി ജയരാജന്റെ വാദം.